ഒന്നും രഹസ്യമല്ല! ഫോണിലും ഇന്റർനെറ്റിലും ചെയ്യുന്നതെല്ലാം സൂക്ഷിക്കുന്നുണ്ട്, നോക്കാം വിശദമായി


ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഡേറ്റ, കോൾ വിശദാംശ രേഖകൾ സൂക്ഷിക്കാൻ ടെലികോം കമ്പനികളോടും ഇന്റർനെറ്റ് സേവന ദാതാക്കളോടും (ഐഎസ്പി) ടെലികോം വകുപ്പ് (DoT) ആവശ്യപ്പെട്ടു. സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ ഭേദഗതിവരുത്തിയത്. മുൻപ് വരിക്കാരുടെ കോൾ ഡേറ്റയും ഇന്റർനെറ്റ് ഉപയോഗ രേഖകളും സൂക്ഷിക്കാനുള്ള കാലാവധി ഒരു വർഷമായിരുന്നു. പുതിയ ഭേദഗതികൾ ഡിസംബർ 21 നാണ് പുറത്തിറക്കിയത്. അതായത് സ്മാർട് ഫോണുകളിൽ രഹസ്യമായി കാണുന്നതും വിളിക്കുന്നതുമെല്ലാം വിശദമായി സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തം.

ടെലികോം കമ്പനികൾ എല്ലാ വാണിജ്യ രേഖകളും/ കോൾ ഡീറ്റെയിൽ റെക്കോർഡും/ എക്‌സ്‌ചേഞ്ച് വിശദാംശ രേഖയും/ ഐപി വിശദാംശ രേഖയും, നെറ്റ്‌വർക്കിൽ കൈമാറ്റം ചെയ്യപ്പെടുന്ന ആശയവിനിമയങ്ങളുടെ റെക്കോർഡ് സഹിതം സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ കാരണങ്ങളാൽ സൂക്ഷ്മ പരിശോധനയ്ക്കായി അത്തരം രേഖകൾ കുറഞ്ഞത് രണ്ട് വർഷത്തേക്ക് സൂക്ഷിക്കുകയും ചെയ്യണമെന്ന് ഡോട്ടിന്റെ സർക്കുലറിൽ പറയുന്നു. ഇന്റർനെറ്റ് സേവന ദാതാക്കൾ രണ്ട് വർഷത്തേക്ക് ഐപി വിശദാംശ റെക്കോർഡിനൊപ്പം ഇന്റർനെറ്റ് ഉപയോക്താവിന്റെ വിവരങ്ങളും സൂക്ഷിക്കേണ്ടതുണ്ട്.

ഇന്റർനെറ്റ് ആക്‌സസ്, ഇ-മെയിൽ, മറ്റു ഇന്റർനെറ്റ് സേവനങ്ങളായ മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നുള്ള കോളുകൾ, വൈഫൈ കോളിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ വരിക്കാരുടെയും ലോഗിൻ, ലോഗ്ഔട്ട് വിശദാംശങ്ങൾ ഉൾപ്പെടെ വരിക്കാരുടെ ഇന്റർനെറ്റ് ഡേറ്റ റെക്കോർഡുകൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിർത്തണമെന്ന് ഭേദഗതി ടെലികോം കമ്പനികളെ നിർബന്ധിക്കുന്നുണ്ട്.