ഒഞ്ചിയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് സുഹൃത്തുക്കൾ മരിച്ചു


ഒഞ്ചിയം : ദേശീയപാതയില്‍ കണ്ണൂക്കരയില്‍ സീബ്രാ വരയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു. മാടാക്കര സ്വദേശികളായ പുതിയപുരയില്‍ വാമനന്‍(60), പടിഞ്ഞാറെ പുരയില്‍ താഴത്ത് വീട്ടില്‍ ഗംഗാധരന്‍ (60) എന്നിവരാണ് മരിച്ചത്. ഇരുവരും മത്സ്യത്തൊഴിലാളികളാണ്. ബുധനാഴ്ച രാത്രി 7.30ഓടെയാണ് അപകടം.

കണ്ണൂക്കര ടൗണിലെത്തി തിരിച്ച് മാടാക്കരയിലേക്ക് പോകാനായി ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കുതിച്ചെത്തിയ ചേസ് മാത്രമുള്ള ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ വടകര ആശ ആശുപത്രിയില്‍ എത്തിച്ചു.

വാമനന്‍ അപ്പോഴേക്കും മരിച്ചു. ഗംഗാധരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു.
കണ്ണൂക്കരയിലെ സ്ഥിരം അപകടമേഖലയിലാണ് ഈ അപകടവും നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വണ്ടിയിടിച്ച് മുമ്പും മരണങ്ങളുണ്ടായിട്ടുണ്ട്.

വാമനന്റെ ഭാര്യമാര്‍: ചിത്രലേഖ, പരേതയായ പുഷ്പ.
മക്കള്‍: ശരത്ത്, ഐശ്വര്യ. സഹോദരങ്ങള്‍ : ഭവാനി, കൃഷ്ണന്‍. മഹിജയാണ് ഗംഗാധരന്റെ ഭാര്യ. മക്കള്‍: ഗായത്രി, മനാല്‍ (മര്‍ച്ചന്റ് നേവി), മനീഷ് (സൈനികന്‍). മരുമകള്‍: സുജന. സഹോദരങ്ങള്‍: രോഹിണി, ശാന്ത, ദാമോധരന്‍.