ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(15/01/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരുവമ്പാടി ഗവ. ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍ടിസി / എന്‍എസി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പകളും സഹിതം തിരുവമ്പാടി ഗവ. ഐടിഐയില്‍ ജനുവരി 18ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0495 2254070.

ഗതാഗതം നിരോധിച്ചു

പൊറ്റമ്മല്‍- പാലാഴി- പുത്തൂര്‍മഠം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 16) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
പൂത്തൂര്‍മഠത്തു നിന്നു വരുന്ന വാഹനങ്ങള്‍ – മുണ്ടുപാലത്തില്‍ നിന്നും തിരിഞ്ഞ് കുറ്റിക്കാട്ടൂര്‍ വഴിയും പാലാഴി നിന്നും വരുന്ന വാഹനങ്ങള്‍ അത്താണിയില്‍ നിന്നും തിരിഞ്ഞ് പന്തീരാങ്കാവ് ബൈപ്പാസ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസും മെഡിക്കല്‍ പി.ജിയുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും.

വിവിധ തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം

സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസതികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം 15.12.2021 ഡിസംബര്‍ 15ലെ അസാധാരണ ഗസറ്റിലും പി.എസ്.സി ബുളളറ്റിനിലും കമ്മിഷന്റെ www.keralapsc.gov.in വെബ്‌സൈറ്റിലും ലഭിക്കും.


തൊഴില്‍ തര്‍ക്കം- ക്യാമ്പ് സിറ്റിംഗ് 22 ന്

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ ജില്ലാ ജഡ്ജ് വി.എസ്.വിദ്യാധരന്‍ ജനുവരി 22ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ ക്യാമ്പ് സിറ്റിംഗ്് നടത്തും. തൊഴില്‍ തര്‍ക്ക സംബന്ധമായ എല്ലാ കേസുകളും സിറ്റിങ്ങില്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ്ങ് 19ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ജനുവരി 19 ന് കൊടുവളളി ബ്ലോക്ക് പഞ്ചായത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ്ങ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.

കോരപ്പുഴ ഗവ.ഫിഷറീസ് യു.പി.സ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

കോരപ്പുഴ ഗവ.ഫിഷറീസ് യു.പി.സ്‌കൂളില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 66 കോടി രൂപ അനുവദിച്ച് നിര്‍മാണാനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നതാണ് കോരപ്പുഴ സ്‌കൂള്‍. 67.47 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ 257.07 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, മെമ്പര്‍ സന്ധ്യ ഷിബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.രഞ്ജിനി, പിടിഎ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, ഹെഡ് മാസ്റ്റര്‍ കെ.ടി.കെ ബാബു, തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്; പരാതികളില്‍ ആറു മാസത്തിനകം നടപടി- മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തുടനീളമുള്ള മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലെത്തിയതായി ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007 മുതല്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. മത്സ്യത്തൊഴിലാളി മരിച്ച് 10-15 വര്‍ഷം കഴിഞ്ഞിട്ടും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുകള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ അപേക്ഷയും ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കും.

സംസ്ഥാനത്ത് ഉടനീളമുള്ള ഇത്തരം കേസുകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് അദാലത്ത് നടത്തിയിരുന്നു. അദാലത്തില്‍ 145 അപകട മരണ ഇന്‍ഷൂറന്‍സ് കേസുകള്‍ പരിഗണിക്കുകയും 89 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. 8.5 കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് അന്ന് നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട 203 അപേക്ഷകളും ആനുകൂല്യവിതരണവുമായി ബന്ധപ്പെട്ട 64 പരാതികളുമാണ് ഇപ്പോള്‍ വകുപ്പിനു മുന്നിലുള്ളത്. എറണാകുളം കേന്ദ്രീകരിച്ച് ഉടനെ നടത്തുന്ന അദാലത്തില്‍ എല്ലാ പരാതികളും പരിഗണിച്ച് സംസ്ഥാനത്തെ ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ആറു മാസത്തിനകം ധനസഹായം ലഭ്യമാക്കുന്ന രീതിയിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ട സമയപരിധിയില്‍ ധനസഹായം ലഭ്യമാക്കുന്നതിന് ഫിഷറീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. അല്ലാത്തവ കാരണ സഹിതം മന്ത്രിയ്ക്ക് നേരിട്ട് സമര്‍പ്പിയ്ക്കണം. മന്ത്രി പരിശോധിച്ച് നടപടിയെടുക്കും.

രജിസ്ട്രേഷന്‍, തിരിച്ചറിയല്‍, ഇന്‍ഷൂറന്‍സ് നിബന്ധനകള്‍ പാലിച്ചു മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവൂ. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ലൈഫ് ഇന്‍ഷൂറന്‍സിന്റെ മുഴുവന്‍ തുകയും സര്‍ക്കാര്‍ അടയ്ക്കും. ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും വീട് വെച്ചു നല്‍കുന്ന പുനര്‍ഗേഹം പദ്ധതി പുരോഗമിക്കുകയാണ്. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കി സാമ്പത്തിക കെട്ടുറപ്പ് ഉറപ്പാക്കാന്‍ അടുത്ത പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് നടന്ന വടക്കന്‍ മേഖല അദാലത്തില്‍ അപകട മരണമടഞ്ഞ 33 മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 3.25 കോടി രൂപയും അപകടം മൂലം അവശതയനുഭവിക്കുന്ന മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 19 ലക്ഷം രൂപയും വിതരണം ചെയ്തു. അദാലത്തില്‍ എട്ട് അപേക്ഷകള്‍ പുതുതായി പരിഗണിച്ചു. മന്ത്രിയുടെ അധ്യക്ഷതയിലാണ് അദാലത്ത് നടത്തിയത്. ഇവയില്‍ നാലെണ്ണം തീര്‍പ്പാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് ആഴക്കടലില്‍ അകപ്പെട്ട പോത്തിനെ അതിസാഹസികമായി രക്ഷിച്ച തെക്കേ കടപ്പുറം മത്സ്യഗ്രാമത്തിലെ എ.ടി.ഫിറോസ്, ടി.പി.പൂവദ്, എ.ടി.സക്കീര്‍, ദില്‍ഷാദ്, മുഹമ്മദ് റാഫി എന്നിവരെ ചടങ്ങില്‍ തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി.കുഞ്ഞിരാമന്‍, കമ്മീഷണര്‍ ഒ.രേണുകാദേവി, മത്സ്യബോര്‍ഡ് അംഗം എ.കെ.ജബ്ബാര്‍, ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.