ഐ.എസ്സില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞ ബാലുശ്ശേരി സ്വദേശി പ്രജുവിന് മതപ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ഭാര്യ


കോഴിക്കോട്: ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞ ബാലുശ്ശേരി സ്വദേശി പ്രജു എന്ന മുഹമ്മദ് അമീന് സലഫി പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി നല്ല ബന്ധമുണ്ടായിരുന്നെന്ന് ഭാര്യ. എട്ടുവര്‍ഷം മുമ്പാണ് മുഹമ്മദ് അമീന്‍ നാടുവിട്ടതെന്നും അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് ഭര്‍ത്താവ് നാടുവിട്ടതെന്നും താനും കുടുംബവും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. കിടപ്പാടം പണയത്തിലാണ്. ഇരുപതുലക്ഷം രൂപയോളം രൂപയുടെ കടബാധ്യതയുണ്ട്. കിടപ്പാടം പണയംവെച്ച് പൈസ വാങ്ങിയത്. ഇതിനുശേഷമാണ് കാണാതായത്. ഐഎസില്‍ ചേര്‍ന്ന വാര്‍ത്ത പുറത്തുവന്നതോടെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടല്‍ അനുഭവിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘മുജാഹിദ് ആശയക്കാരനായിരുന്നു അദ്ദേഹം. മുജാഹിദ് എന്നുവെച്ചാല്‍ ഭ്രാന്തായിരുന്നു. പ്രസംഗം കേള്‍ക്കുക, അവരുടെ പരിപാടി എവിടെയുണ്ടോ അവിടെ പോകുക അതായിരുന്നു അദ്ദേഹത്തിന്റെ വീക്ക്‌നസ്. ‘ അവര്‍ പറഞ്ഞു.

തബ് ലീഗ് ജമാഅത്തിലേക്ക് പോകാമെന്ന് മുഹമ്മദ് അമീന്‍ പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. സാമ്പത്തികമായ സഹായമെല്ലാം നമുക്ക് ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.