ഐഎസ് ബന്ധം: ബാലുശേരി സ്വദേശിയെ കുറിച്ച് അന്വേഷണം ഊർജിതം


ബാലുശേരി: കേരളത്തിൽനിന്ന്‌ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരുടെ പട്ടികയിൽ ഉൾപ്പെട്ട ബാലുശേരി തുരുത്ത്യാട് സ്വദേശിയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരെക്കുറിച്ച്‌ മുഖ്യമന്ത്രി ചില വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിൽ ബാലുശേരി തുരുത്ത്യാട് സ്വദേശി പ്രജുവിനെ കുറിച്ചും പരാമർശിച്ചു. ഹിന്ദുമത വിശ്വാസിയായിരുന്ന ഇയാൾ മതം മാറി. പിന്നീട്‌ ഐഎസിൽ ചേർന്നെന്നു പറയുന്ന ഈ യുവാവിനെ കുറിച്ച് ഒരു വിവരവും ബാലുശേരി പൊലീസിനില്ല.

2015 മുതലാണ് യുവാവിനെ കാണാതായത്. ബാലുശേരി പൊലീസ് സ്റ്റേഷനിൽ പനായി സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ 788/2015 എന്ന ക്രൈം നമ്പറിൽ കേസ് നിലവിലുണ്ട്. 2009 ൽ മങ്കയം വാരിമലയിൽ ആമിന ഉമ്മ വധക്കേസിൽ പ്രജു പ്രതിയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

2015 ൽ കാണാതായതിനു ശേഷം കുടുംബവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിട്ടില്ല. പ്രജുവിന്റെ പേര് വീണ്ടും ചർച്ചയായതോടെ വിവിധ സർക്കാർ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥരെത്തി ഭാര്യയുടെ മൊഴിയെടുത്തു.