എഴുത്തുകാരനും കവിയുമായ ചുണ്ടയിൽ പ്രഭാകരൻ അന്തരിച്ചു


വടകര: കവിയും എഴുത്തുകാരനുമായ ചുണ്ടയിൽ പ്രഭാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പുത്തൂർ വിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലായിരുന്നു അന്ത്യം. വടകര മജിസ്ട്രേറ്റ് കോടതിയിലെ മുൻ ലെയ്സൺ ഓഫീസർ ആയിരുന്നു. മുമ്പ് പാരലൽ കോളജ് അധ്യാപകനായിരുന്നു.

സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം മലയാളത്തിലെ പ്രമുഖ വാരികകളായ ഭാഷാപോഷിണി, മാതൃഭൂമി, കലാകൗമുദി തുടങ്ങിയവയിലായി നൂറിലേറെ കവിതകൾ എഴുതി. പല കവിതകളും അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ലയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച സ്മാരകശിലകൾ സീരിയലാക്കിയപ്പോൾ അണിയറയിൽ പ്രവർത്തിച്ചു. എം.ടി, എൻ.എൻ. കക്കാട്, കടമ്മനിട്ട രാമകൃഷ്ണൻ, ആറ്റൂർ രവി വർമ്മ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.

കുറച്ചു കാലമായി രചനാ രംഗത്ത് സജീവമായിരുന്നില്ല. കാവ്യ സമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു.

ഭാര്യ: പത്മാവതി (മുൻ അധ്യാപിക, ബി.ഇ.എം എച്ച്.എസ് വടകര).

മക്കൾ: അഞ്ജന, രോഹിത്ത് (ബെംഗളൂരു).

മരുമക്കൾ: ശരത്ത് (മുംബൈ), ആതിര (തലശ്ശേരി).

സഹോദരങ്ങൾ: സുധാകരൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ പണിക്കർ (മുൻ അധ്യാപകൻ, പുറമേരി കെ.ആർ.എച്ച്.എസ്.എസ്), ഹരിദാസ് ബാബു.