എലി ‘കെണി’യില്‍ പെടുത്തിയത് കഞ്ചാവ് കേസിലെ പ്രതിയെ; സംഭവം വെഞ്ഞാറമൂട്ടില്‍



വെഞ്ഞാറമൂട്: എലിയെ നമ്മള്‍ കെണിയില്‍ പെടുത്താറുണ്ട്. എന്നാല്‍ എലി ഒരുക്കിയ ‘കെണി’യില്‍ മനുഷ്യര്‍ വീണാലോ. വീണതാകട്ടെ കഞ്ചാവ് കേസിലെ പ്രതിയും.

വെഞ്ഞാറമൂടിന് സമീപം മണലിമുക്കിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഫാമില്‍ ഉടമയുടെ അകന്ന ബന്ധു മരപ്പൊടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറച്ച് ചാക്കുകെട്ടുകള്‍ കൊണ്ടുവെച്ചു. രണ്ട് ദിവസം കഴിഞ്ഞ് എടുത്തുമാറ്റാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞിട്ടും കൊണ്ടുപോയില്ല. അടുത്ത ദിവസം എലി കരണ്ട് ചാക്ക് കീറി കഞ്ചാവ് പുറത്തുവരികയും ഇത് കണ്ടവരില്‍ ഒരാള്‍ എക്സൈസിന് വിവരം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. 60 കിലോ കഞ്ചാവാണ് പിടികൂടിയത്. തുടര്‍ന്ന് കഞ്ചാവ് കൊണ്ടുവെച്ച നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശി അക്ബര്‍ഷാ (29)യെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവന്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.