‘എന്ന് അവസാനിക്കും ഈ ദുരിതയാത്ര’; കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റെ പണി പൂര്‍ത്തിയാക്കണമെന്നാവശ്യം ശക്തം


കൂരാച്ചുണ്ട്: പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൂരാച്ചുണ്ട് – ബാലുശ്ശേരി – കോഴിക്കോട് റോഡ്. എന്നാല്‍ ഇന്ന് കൂരാച്ചുണ്ടില്‍ നിന്നും കൂട്ടാലിട വരെയുള്ള റോഡിലൂടെ കാല്‍ നട പോലും ദുഷ്‌ക്കരമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡ് പണി യഥാസമയം പൂര്‍ത്തികരിക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലെ ചീളുകല്ലുകള്‍ തെറിച്ച് പരിക്കേള്‍ക്കാനു സാധ്യതയുണ്ട്.

ബാലുശ്ശേരി എം.എല്‍.എ ആയിരുന്ന പുരുഷന്‍ കടലുണ്ടിയുടെ സമയത്താണ് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റെ പണി ആരംഭിച്ചത്. 2019 സെപ്റ്റംബര്‍ മാസം അഞ്ചാം തിയ്യതി പൊതുമരാമത്ത് 7 മാസത്തെ സമയം നല്‍കി 6 കി.മീ ദൂരത്തിന് 7 കോടി രൂപ അനുവദിച്ച് തുടങ്ങിയ റോഡ് പണിയാണ് 2021 സെപ്റ്റംബര്‍ മാസമായിട്ടും പൂര്‍ത്തിയാവാത്തത്. കോണ്‍ട്രാക്ടറുടെ പിടിപ്പുകേടാണ് റോഡ് പണി ഇഴഞ്ഞു നീങ്ങാന്‍ കാരണമെന്നാണ് പറയുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ച ദിവസമാണ് ഏറ്റവും ഒടുവില്‍ റോഡിന്റെ പണി നടന്നത്. 2021 ജൂലൈ 20നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ആഗസ്ത് 30 ന് മുന്‍പ് പണി പൂര്‍ത്തിയാക്കുമെന്ന് അന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും റോഡിന്റെ അവസ്ഥയില്‍ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്.

ഒരു പ്രദേശത്തെ ജനത്തെ മുഴുവന്‍ ദുരിതത്തിലാക്കിയതിന് ഉത്തരവാദി പി.ഡബ്ല്യൂ.ഡി നേര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ്ങ് എഞ്ചിനിയറാണ്. റോഡിന്റെ ഓരോ ദിവസത്തെയും പണി പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറേക്കേണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ 3 വര്‍ഷവും ഇത് യഥാസമയം ചെയ്തിരുന്നില്ല. നിലവിലെ കോണ്‍ട്രക്ടറെ ടെര്‍മിനേറ്റ് ചെയ്ത്, ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പുതിയ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് അഡ്വ. സച്ചിന്‍ദേവ് എംഎല്‍എ ആവശ്യപ്പെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.