എം.വി. ജയരാജന്‍ വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി


കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും എം.വി. ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പി. ജയരാജന്‍ രാജി വച്ചപ്പോഴാണ് എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്.

നിയമബിരുദധാരിയാണ് 61 കാരനായ എം.വി. ജയരാജന്‍. നിലവില്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവര്‍ത്തക സമിതി അംഗവുമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജയരാജന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കെ.എസ്.ഇ.ബി അംഗം, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഫെഡറേഷന്‍ ഓഫ് നീതി മെഡിക്കല്‍ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, എല്‍ബിഎസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എടക്കാട് മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ജനകീയ പോരാട്ടങ്ങള്‍ നയിച്ച ജയരാജന് പൊലീസ് മര്‍ദ്ദനങ്ങളും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന കൂത്തുപറമ്പ് വെടിവയ്പ് സംഭവത്തില്‍ ജയരാജന്‍ മര്‍ദ്ദനത്തിന് ഇരയായി. കോടതിയലക്ഷ്യക്കേസിന്റെ പേരില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

പെരളശേരിയിലെ മാരിയമ്മാര്‍വീട്ടില്‍ പരേതരായ വി.കെ. കുമാരന്റെയും എം.വി. ദേവകിയുടെയും മൂത്ത മകനാണ്. കേരള ബാങ്ക് കണ്ണൂര്‍ റീജ്യണല്‍ ഓഫീസ് സീനിയര്‍ മാനേജര്‍ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവര്‍ മക്കള്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.