എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂരിനെതിരെ കേസ്


കോഴിക്കോട്: എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂരിനെതിരെ കേസ്. എം എസ് എഫ് സംസ്ഥാന കമ്മിറ്റി മിനുട്സ് ഹാജരാക്കാത്തിനെ തുടര്‍ന്നുള്ള പരാതിയില്‍ വെള്ളയില്‍ പോലീസാണ് കേസെടുത്തത്. മിനുട്സ് ലീഗ് എം എല്‍ എ ആബിദ് ഹുസൈന്‍ തങ്ങളുടെ കൈകളിലാണുള്ളതെന്നാണ് ലത്വീഫിന്റെ പ്രതികരണം.

ഹരിത വിവാദത്തില്‍ തന്റെ നിലപാട് കൃത്യമായി അറിയിച്ചതാണെന്നും ആ പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നതെന്നും ലത്വീഫ് നേരത്തെ പറഞ്ഞിരുന്നു. മിനുട്‌സ് ബുക് നേരത്തെ നേതൃത്വത്തിന് കൈമാറിയതാണ്. അവര്‍ അത് പോലീസിന് നല്‍കുമെന്നാണ് അറിയിച്ചിരുന്നതെന്നും ലത്വീഫ് പറഞ്ഞിരുന്നു.

അന്നത്തെ യോഗത്തിന്റെ മിനിട്‌സ് തിരുത്താന്‍ ലീഗിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. മിനുട്‌സ് നേതൃത്വത്തിന് കൈമാറിയതാണ്, അതിനു ശേഷം തിരുത്തിയോ എന്നറിയില്ല. തിരുത്തിയ മിനിട്‌സാണ് പോലീസില്‍ ഹാജരാക്കുന്നതെങ്കില്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്വീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേതൃത്വത്തെ വിമര്‍ശിച്ചെന്ന് പറഞ്ഞ് ലത്വീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി ഫവാസ്, പ്രവര്‍ത്തകസമിതിയംഗം ഹുദൈഫ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഒപ്പം ഇവരുടെ ലീഗിന്റെ പ്രാഥമിക അംഗത്വവും റദ്ദാക്കിയിരുന്നു. ഇന്നലെ ലത്വീഫ് തുറയൂരിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.