എംബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു


തിരുവനന്തപുരം: തൃത്താല എംഎല്‍എ എംബി രാജേഷിനെ കേരളാ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ തോല്‍പ്പിച്ചാണ് എംബി രാജേഷ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ പിസി വിഷ്ണുനാഥ് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

സ്പീക്കര്‍ സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്നും അത് കാര്യക്ഷമമായി നിറവേറ്റാന്‍ സാധ്യമാകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സഭയുടെ പൊതു ശബ്ദമായി മാറാനും എംബി രാജേഷിന് കഴിയട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.

എംബി രാജേഷിന് സഭയുടെ നീതിപൂര്‍വ്വമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എന്നത് വ്യത്യസ്ഥമായ ഉത്തരവാദിത്തമാണെന്ന് എംബി രാജേഷ് വ്യക്തമാക്കി.

കക്ഷി രാഷ്ട്രീയത്തിനപ്പുറം സംസാരിക്കാനുള്ള അവസരമായാണ് ഇത് കാണുന്നതെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും എംബി രാജേഷ് പറഞ്ഞു. സ്പീക്കര്‍ രാഷ്ട്രീയം സംസാരിക്കിക്കാന്‍ പാടില്ലെന്നത് തെറ്റിദ്ധാരണായണെന്നും കക്ഷി രാഷ്ട്രീയത്തിനപ്പുറം ഔചിത്വ ബോധത്തോടെ രാഷ്ട്രീയം സംസാരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമെന്നും രാജേഷ് വ്യക്തമാക്കിയിരുന്നു.