ഉള്ളിയേരിയിൽ ബസും കാറുകളും കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്


ഉള്ളിയേരി: സംസ്ഥാനപാതയില്‍ തെരുവത്തുകടവിനടുത്ത് കാറുകളും ബസും കൂട്ടയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും ഇടിക്കുകയും തുടര്‍ന്ന് തൊട്ടുപിന്നിലുണ്ടായിരുന്ന കാറും അപകടത്തില്‍പ്പെടുകയായിരുന്നു. സമീപത്തെ മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.

അപകടത്തില്‍ ബസ് യാത്രക്കാരായ ഇരുപതോളം പേര്‍ക്കും നിസ്സാര പരിക്കുണ്ട്. കാറില്‍ സഞ്ചരിച്ച ആനവാതുക്കല്‍ ചന്ദ്രശാലയില്‍ ചോയിക്കുട്ടി (74), മകന്‍ ലാല്‍ കിഷോര്‍ (45), ലാല്‍ കിഷോറിന്റെ ഭാര്യ പ്രജിന (40), ഇവര്‍ക്കൊപ്പം സഞ്ചരിച്ച കുന്നത്തറ കുരുന്നങ്കണ്ടി മീത്തല്‍ ഷൈജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഒരു കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അത്തോളി എസ്.ഐ. പ്രകാശന്റെ നേതൃത്വത്തിലെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ കാറുകള്‍ തള്ളിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.