ഇന്ന് അത്തം; മലയാളികള്‍ക്ക് ഇനി ഓണത്തിന്റെ നാളുകള്‍, കൊവിഡ് മഹാമാരിയില്‍ ഓണാഘോഷം ജാഗ്രതയോടെ, തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി


തിരുവനന്തപുരം:അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും.ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാൽ ഇന്നും നാളെയും അത്തമാണെന്ന് പറയാം

കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ. ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കൊവിഡ് കാലമായതിനാൽ ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും. പ്രളയവും കൊവിഡും തീർത്ത കെടുതികൾക്കിടെ കഴിഞ്ഞ നാലുവർഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല.

കൊവിഡ് കാലത്തിനു മുമ്പുവരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു . ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികൾ. കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേൽക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങൾ തന്നെ തുടങ്ങുന്നത്. ‍എന്നാൽ കൊവിഡ് കാലമായതിനാൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിന്‍റെ തനിയാവർത്തനാണ്. ആഘോഷങ്ങളില്ലാതെ ചടങ്ങുകളിലൊതുക്കിയിരിക്കുകയാണ് അത്തച്ചമയം.

അത്തം നഗറിൽ ഉയർത്താനുളള പതാക രാജകുടുംബത്തിന്‍റെ പ്രതിനിധിയായ നി‍ർമല തമ്പുരാനിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്‍റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്. ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് പതാക ഉയർത്തും.

കൊവിഡ് കാലമായതിനാൽ കഥംകളി, ഓട്ടം തുളളൽ അടക്കമുളള മത്സരങ്ങൾ ഓൺലൈനായി നടത്തും. പണ്ടുകാലത്ത് കൊച്ചി രാജാക്കൻമാർ പ്രജകളെ കാണാൻ അത്തം നാളിൽ നടത്തിയിരുന്ന ഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയമായി മാറിയത്.