ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘പത്താം വളവി’ല്‍ ഗാനരചയിതാവായി പേരാമ്പ്രക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ സജീഷ്


പേരാമ്പ്ര: രാഷ്ട്രീയത്തിനൊപ്പം ഗാനരചനയിലെയും പ്രാഗത്ഭ്യം മാറ്റുരയ്ക്കാനൊരുങ്ങി പേരാമ്പ്രക്കാരന്‍ എസ്.കെ. സജീഷ്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന പത്താം വളവ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി എസ്.കെ. സജീഷ് തൂലിക ചലിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന ട്രഷററും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ എസ്.കെ. സജീഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഒരു കൊച്ചു സ്വപ്‌നം പൂവണിയുകയാണ് എന്ന് എസ്.കെ. സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ശിക്കാര്‍, ജോസഫ്, മാമാങ്കം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത എം. പത്മകുമാറാണ് പത്താം വളവ് സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം.

ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയിട്ടാണ് ‘പത്താം വളവ്’ എത്തുക. അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു. ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് (എം.എം.എസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ കൂടി പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ്.

കോസ്റ്റ്യൂം ഡിസൈനര്‍ ഐഷ ഷഫീര്‍. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പത്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ‘പത്താം വളവി’ന്റെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.