‘ഇത് ഞങ്ങൾ സാധാരണ ധരിക്കുന്ന വേഷം, സ്കൂളിൽ ഇത് യൂനിഫോമാക്കുന്നത് ഏറെ സൗകര്യപ്രദം, നിങ്ങളെന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്?’; പ്രതിഷേധക്കാരോട് ബാലുശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍


ബാലുശേരി: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍. ബസില്‍ കയറാനും യാത്ര ചെയ്യാനുമെല്ലാം കംഫേര്‍ട്ടാണ് ഇപ്പോഴത്തെ യൂണിഫോം എന്നാണ് വിദ്യാര്‍ഥികള്‍ ഒരേസ്വരത്തില് പറയുന്നത്.

സാധാരണ ഇത്തരം വേഷങ്ങള്‍ ധരിക്കാറുണ്ട്. സ്‌കൂളില്‍ കൂടി ഈ വേഷങ്ങളാകുന്നത് സൗകര്യപ്രദമാണ്. രക്ഷിതാക്കളുടെ നല്ല പിന്തുണയുണ്ടെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോടു പറഞ്ഞു.

‘ഞങ്ങള്‍ ഈ വസ്ത്രത്തില്‍ കംഫേര്‍ട്ടാണ്. ഞങ്ങളുടെ കംഫേര്‍ട്ടാണല്ലോ നോക്കേണ്ടത്’ എന്നാണ് ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കുട്ടികള്‍ നല്‍കുന്ന മറുപടി.

ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്ലാലിംഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഒരേ വസ്ത്രം എന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 11.30നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചുത്. ഇതിനെതിരെ കഴിഞ്ഞ ദിവസം എം.എസ്.എഫും ഇന്ന് മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയും പ്രതിഷേധവുമായെത്തിയിരുന്നു.