ആളും ആരവങ്ങളുമില്ലാതെ ‘ജൂനിയര്‍’ പഞ്ചായത്ത് പ്രസിഡന്റ് ശാരുതി വിവാഹിതയായി; വരന്‍ സുര്‍ജിത്ത്


പന്തീരാങ്കാവ്: ഏറ്റവും പ്രായംകുറഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരിലൊരാളായ ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് സാരഥി പി. ശാരുതിയും സംഘടനയിലെ സഹപ്രവര്‍ത്തകന്‍ എ. സുര്‍ജിത്തും വരണമാല്യം ചാര്‍ത്തി ജീവിതയാത്രയില്‍ ഒന്നായി. കോവിഡ് മൂലം നീണ്ടുപോയ വിവാഹച്ചടങ്ങുകള്‍ ബുധനാഴ്ചയാണ് ലളിതമായി നടത്തിയത്.

ഇടത് സംഘടനാ പ്രവര്‍ത്തനത്തിനിടയിലാണ് ഇരുവരും ഒരുമിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തത്. രണ്ടു പ്രളയങ്ങളിലും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശാരുതിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു.

എല്‍എല്‍.ബി. പഠനവും അതിനിടയില്‍ വന്ന തിരഞ്ഞെടുപ്പുമെല്ലാം വിവാഹം നീളാന്‍ കാരണമായി. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശാരുതി ജൂണില്‍ വക്കീലായി എന്റോള്‍ ചെയ്തിരുന്നു. ഒളവണ്ണ കോവിഡ് ഡി-കാറ്റഗറിയില്‍ വരുകയും കര്‍ശന നിയന്ത്രണങ്ങളുമായതോടെ ചടങ്ങ് ബുധനാഴ്ച അടുത്തടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തുകയായിരുന്നു.

ഇരിങ്ങല്ലൂര്‍ പാശ്ശേരി മനോഹരന്റെയും റജീനയുടെയും മകളാണ് ശാരുതി. സുര്‍ജിത്ത് ഇരിങ്ങല്ലൂര്‍ അമ്മത്തൂര്‍ എ.പി. രാജന്റെയും സതിയുടെയും മകനാണ്.