ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി. റമദാന്‍ ചടങ്ങുകളില്‍ പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവു. ചെറിയ പളളികളാണെങ്കില്‍ എണ്ണം ഇനിയും ചുരുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താന്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് ഒഴിവാക്കണം. വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ല്‍ നിന്ന് 50 ലേക്ക് ചുരുക്കി. വിവഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാം.

സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മോള്‍, ക്ലബ്, ജിംനേഷ്യം, ബാറുകള്‍, സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ്, വിദേശ മദ്യ ഷോപ്പുകള്‍, പാര്‍ക്കുകള്‍ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരെ പരമാവധി ചുരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളും റസ്റ്റോറന്റുകളും 7.30 വരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ 9 മണി വരെ നല്‍കാം.