ആധാര്‍ വിവരം ചോര്‍ത്തി പുതുച്ചേരിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം


തമിഴ്‌നാട്: പുതുച്ചേരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും വാട്ട്‌സ് ആപ് നമ്പര്‍ ശേഖരിച്ച് പ്രചാരണ സന്ദേശമയക്കുകയും ചെയ്‌തെന്നാണ് മദ്രാസ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുതുച്ചേരി ഡി.വൈ.എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആനന്ദാണ് ഹരജി നല്‍കിയത്.

പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആധാറില്‍നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചതായും ഓരോ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചതായുമാണ് ഹരജിയില്‍ പറയുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നിയമസഭ മണ്ഡലങ്ങളുടെ സന്ദേശങ്ങളും പ്രചാരണങ്ങളും പങ്കുവെക്കുന്നതിനാണ് ഇത്തരം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

 

ഇത്? ഗുരുതര കുറ്റമാണെന്നാണ് ഹരജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.