നാടിന് നൊമ്പരമായി അഭിജിത്തിന്റെ മരണം; വീട്ടില്‍ ഇനി അമ്മയും അച്ഛമ്മയും മാത്രം


മേപ്പയ്യൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ നരക്കോട് മീത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്ത് വിടപറഞ്ഞത് അമ്മയെയും അച്ഛമ്മയെയും തനിച്ചാക്കി. അഭിജിത്തിന്റെ മരണത്തോടെ വീട്ടില്‍ അമ്മ ഗീതയും അച്ഛമ്മ പെണ്ണൂട്ടിയും തനിച്ചായി. അവരുടെ ഏക പ്രതീക്ഷയായിരുന്നു അഭിജിത്ത്.

വടകര ശ്രീരാം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലെ ഡ്രൈവറായ അഭിജിത്ത് നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ചൊവ്വാഴ്ച പകല്‍ ട്രാവല്‍സ് മാനേജരെ ഫോണില്‍ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ ബസ് കഴുകിയിടുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, വൈകീട്ടോടെ നരക്കോടേക്കെത്തിയ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെയാണ് അഭിജിത്ത് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് തിരിച്ചത്. എന്നാല്‍ കേരളത്തിലേക്ക് തിരികെയെത്താന്‍ അഭിജിത്ത് ഉള്‍പ്പടെ കേരളത്തിലെ നൂറുകണക്കിന് ബസ് ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. അസമിലെ ഉള്‍പ്പടെ പ്രാദേശികമായ പ്രശ്നങ്ങളും ഇതിന് കാരണമായി.