അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കുംനേരെ ആസിഡ് ആക്രമണം നടത്തിയ സംഭവം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനി മരിച്ചു


കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് മരിച്ചത്.

ഭര്‍ത്താവിന്റെ പീഡനം കാരണം കൊട്ടിയിരൂല്‍ നിന്നും ഒരുമാസം മുമ്പാണ് ലിജിത അമ്പലവയലിലേക്ക് എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു. ജനുവരി പതിനഞ്ചിനാണ് ഭര്‍ത്താവ് സനല്‍കുമാര്‍ ലിജിതയ്ക്കും പത്തുവയസുകാരി അളകനന്ദക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം സനല്‍കുമാറിനെ തലശേരി റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആസിഡ് ആക്രമണത്തിനുശേഷം സനല്‍ കണ്ണൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ തലശേരി കൊടുവള്ളി ട്രാക്കിനടുത്തുനിന്നാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും ലഭിച്ച രേഖകള്‍ പരിശോധിച്ചാണ് മരിച്ചത് സനലാണെന്ന് കണ്ടെത്തിയത്.