അപ്രതീക്ഷിത പരാജയം, ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല;


തിരുവനന്തപുരം: തോല്‍വി അംഗീകരിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അവസാനഘട്ട ഫലസൂചനകള്‍ വരുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരം. ജനവിധി അംഗീകരിക്കുന്നു, അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഇതിന്റെ പരാജയകാരണം യോഗം കൂടി വിലയിരുത്തും. വിശദമായി പഠിച്ച ശേഷം കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റ് തീരുമാനമെടുക്കും. ഇടത് സര്‍ക്കാരിന്റെ അഴിമതി ഞങ്ങള്‍ തുറന്ന് കാട്ടിയിരുന്നു. ഈ വിജയം കൊണ്ടൊന്നും അതില്ലാതാകുന്നില്ല. പ്രതിപക്ഷ ധര്‍മ്മം നന്നായി നിറവേറ്റിയിട്ടുണ്ട്. ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സംസ്ഥാന നിയമസഭയിലേക്കുള്ള പോരാട്ടത്തില്‍ നൂറ് സീറ്റുകളില്‍ ലീഡ് നേടി ഇടതുപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷത്തിനെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ 91 സീറ്റ് നേടിയിടത്താണ് ഇപ്പോള്‍ നൂറ് സീറ്റ് ഏറെക്കുറെ ഇടതുമുന്നണി ഉറപ്പിച്ചിരിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 47 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതേസമയം അവസാനഘട്ട ഫല സൂചനകള്‍ വരുമ്പോള്‍ കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി സംപൂജ്യരായി മാറിയ കാഴ്ചയാണ് കാണുന്നത്. നേമത്ത് മത്സരിച്ച കുമ്മനം രാജശേഖരനെ പിന്തള്ളി ഇടത് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് മണ്ഡലത്തില്‍ വിജയിച്ചത്.