അപൂര്‍വ ജനിതകരോഗം; ഒറ്റഡോസ് മരുന്നിന് 16 കോടി രൂപ, സഹായം തേടി പിതാവ് ഹൈക്കോടതിയില്‍


കൊച്ചി: അപൂര്‍വ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായംതേടി പിതാവ് ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണിപ്പോള്‍.

ചികിത്സയ്ക്ക് അമേരിക്കയില്‍നിന്നുള്ള ഒനസെമനജീന്‍ എന്നമരുന്ന് ഒരു ഡോസ് നല്‍കണം. ഇതിന് 16 മുതല്‍ 18 കോടി രൂപയാണ് ചെലവ്. ചികിത്സാച്ചെലവിന് സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നാണ് പിതാവിന്റെ ആവശ്യം.

കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിശോധിച്ചു. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയടക്കം വിശദീകരണംതേടി. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചെ തീരുമാനം എടുക്കാനാകുവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28-നകം സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ സര്‍ക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിര്‍ദേശിച്ചു.