അനീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നത്; ഫോണ്‍ വന്നതിന് തെളിവുണ്ട്; മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ കൊന്ന സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ കുടുംബം


തിരുവനന്തപുരം: പേട്ടയില്‍ യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പ്രതി ലാലന്റ് കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നെന്നും ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അനീഷിന്റെ അച്ഛന്‍ ജോര്‍ജ് പറഞ്ഞു.

പുലര്‍ച്ചെ അനീഷിന് ഫോണ്‍ വന്നതിന് തെളിവുണ്ടെന്ന് അമ്മ ഡോളി പറഞ്ഞു. ലാലന്റെ ഭാര്യ അനീഷിന്റെ പലപ്പോഴും ഫോണില്‍ വിളിക്കാറുണ്ട്. സംഭവം നടക്കുന്ന ദിവസം രാത്രി അവിടെ പ്രശ്‌നം നടന്നതിനെ തുടര്‍ന്നാവാം മകനെ വിളിച്ചുവരുത്തിയത്. ലാലന്‍ പലപ്പോഴും ഭാര്യയെയും മകളെയും ഉപദ്രവിക്കാറുണ്ട്. അവരെ രക്ഷിക്കാനായിരിക്കണം മകന്‍ അവിടെ പോയതെന്നും ഡോളി റഞ്ഞു.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. പേട്ട ചായക്കുടി ലെയ്നിലെ സൈമണ്‍ ലാലന്റെ വീടായ ഏദനില്‍ വെച്ച് പുലര്‍ച്ചെയാണ് അനീഷിന് കുത്തേല്‍ക്കുന്നത്. പുലര്‍ച്ചെ ഉണര്‍ന്ന സൈമണ്‍ ലാലന്‍ മകളുടെ മുറിയില്‍ നിന്നും സംസാരം കേട്ടു. ഇതേത്തുടര്‍ന്ന് വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ആരുമില്ലെന്ന് മകള്‍ മറുപടി നല്‍കി. എന്നാല്‍ ഇതുകൂട്ടാക്കാതെ സൈമണ്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നു. കള്ളനാണെന്നു കരുതി അനീഷിനെ കുത്തിയതാണെന്നാണ് ലാലന്‍ പൊലീസിനോടു പറഞ്ഞത്.

ആംബുലന്‍സ് വരുത്തിയാണ് നാലുമണിയോടെ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കുത്താനുപയോഗിച്ച കത്തി പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലപാതകം നടന്ന വീടിന് 800 മീറ്റര്‍ മാത്രം അകലെയാണ് അനീഷിന്റെ വീട്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരും അറിയാതെ അനീഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഇതുറപ്പാക്കാന്‍ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നില വാടകയ്ക്ക് നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ലാലന്റെ ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി ലാലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ സൈമണെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടന്ന വീടിന് സമീപം ഒട്ടേറെ വീടുകളുണ്ട്. എന്നാല്‍ പൊലീസ് എത്തിയശേഷം മാത്രമാണ് ഇങ്ങനെയൊരു സംഭവം നടത്തനായി നാട്ടുകാര്‍ അറിയുന്നത്. നിലവിളിയോ ഒന്നും പുറത്തുകേട്ടില്ലെന്ന് സമീപവാസികള്‍ വ്യക്തമാക്കി. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയമുണ്ടെന്നും, അവനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും അനീഷിന്റെ പിതാവ് ജോര്‍ജ് പറഞ്ഞു.

ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്. ഇടവകപ്പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുടുംബം സജീവമായിരുന്നു.

അനീഷിനെ കുത്തിക്കൊലപ്പെടുത്തിയ സൈമണ്‍ ലാലന്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടിയും അനീഷും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.