അത്തോളി ആസിയ ഉമ്മ കൊലക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്ന പ്രതി ഹുസൈന്‍ ഹാജി ചികിത്സയിലിരിക്കെ മരിച്ചു


കണ്ണൂര്‍: അത്തോളി തോരായി ആസിയ ഉമ്മ കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന പ്രതി ഹുസൈന്‍ ഹാജി ചികിത്സയിലിരിക്കെ മരിച്ചു. ആസിയ ഉമ്മയുടെ ഭര്‍ത്താവായിരുന്നു ഹുസൈന്‍ ഹാജി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവെ കുളിമുറിയില്‍ കാല്‍ വഴുതി വീണ് ഹുസൈന്‍ ഹാജിക്ക് തലക്ക് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

2016 ഡിസംബര്‍ 17 ന് വാക്കുതര്‍ക്കത്തിനിടെയാണ് ഹുസൈന്‍ ഹാജി ഭാര്യയെ കുത്തി കൊന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹുസൈന്‍ ഹാജിക്ക് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കഴിഞ്ഞ ഓഗസ്റ്റിലാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.