അത്തോളിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഹുസൈന്‍ ഹാജിയ്ക്ക് ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയും; കെ.ഉണ്ണികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന് അന്വേഷണമികവിന്റെ മറ്റൊരു പൊന്‍തൂവല്‍ കൂടി


പേരാമ്പ്ര: കൊയിലാണ്ടി അത്തോളി തോരായി ആസ്യ ഉമ്മ (52) വധക്കേസില്‍ ഭര്‍ത്താവ് ഹുസൈന്‍ ഹാജിക്ക് (72) ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജാണ് ശിക്ഷ വിധിച്ചത്. പിഴ തുക ആസ്യ ഉമ്മയുടെ മകള്‍ ഷിംനയ്ക്ക് നല്‍കണം എന്നാണ് വിധി. തുക അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

കേസിനാസ്പദമായ സംഭവം

അത്തോളി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 2016 ഡിസംബര്‍ 17 ന് പുലര്‍ച്ചെ 2 മണിയോടെ. ഇവരുടെ തോരാഴി ഉള്ള മേലേടത്ത്കണ്ടി വീട്ടില്‍ വെച്ച് ഭര്‍ത്താവായ ഹുസൈന്‍ ഹാജി ഉറങ്ങി കിടക്കുകയായിരുന്ന ആസ്യ ഉമ്മയെ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ ഇവര്‍ രണ്ടു പേരും മാത്രമെ ഉണ്ടായിരുന്നുള്ളു. മൃതദേഹത്തില്‍ 26 ഓളം കുത്തുകള്‍ ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കേസന്വേഷണം

അന്ന് കൊയിലാണ്ടി സി.ഐ ആയിരുന്ന കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണ മികവാണ് പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കിയത്. ഈ കേസില്‍ 27 ഓളം സാക്ഷികളെ വിസ്തരിക്കുകയും 32 ഓളം രേഖകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങളും മൊബൈല്‍ ഫോണും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.ജയദീപ് ഹാജരായത്.

ദൃസാക്ഷികളും, പരാതിയുമില്ലാതിരുന്ന കൊയിലാണ്ടി ഊരള്ളൂര്‍ ആയിഷ ഉമ്മ വധക്കേസ്, ചെറിയമങ്ങാട് പ്രമോദ് വധ കേസ്, ചേലിയ ഹരിദാസ് പണിക്കര്‍ വധശ്രമ കേസ് എന്നിവ അന്വേഷിച്ച് വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥനാണ് കെ.ഉണ്ണികൃഷ്ണന്‍.

ആസ്യ ഉമ്മ വധകേസ്സില്‍ അദ്ദേഹത്തോടൊപ്പം അത്തോളി എസ്.ഐ കെ രവീന്ദ്രന്‍, കൊയിലാണ്ടി അഡീഷണല്‍ എസ്.ഐ ടി.സി.ബാബു,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പ്രദീപന്‍, എസ്.പി.ഒ .സൈനബ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിഭാഗത്തിനു വേണ്ടി ക്രിമിനല്‍ അഭിഭാഷകരായ എം.അശോകന്‍, ടി.ഷാജിത്ത് എന്നിവര്‍ ഹാജരായി. പോലീസിന്റെ കൃത്യമായ അന്വേഷണമാണ് കുറ്റവാളിക്ക് ശിക്ഷ നേടികൊടുത്തത്. ഇപ്പോള്‍ മേപ്പയ്യൂര്‍ എസ്.എച്ച് ഓ ആണ് സി.ഐ കെ.ഉണ്ണികൃഷ്ണന്‍.