അണ്‍ലോക്കിലേക്ക് കേരളം: ഇളവുകള്‍ എന്തെല്ലാമെന്ന് അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. 8നും 20നും ഇടയില്‍ ടിപിആര്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ടില്‍ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.

# പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുക ആവശ്യം കണക്കാക്കി മാത്രമായിരിക്കും. തീവ്ര, അതിതീവ്ര സോണുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല. അതേസമയം ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.

# വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

# അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം

# ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.

# ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുടരും.

# വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ മാത്രമേ അനുവദിക്കു.

# എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ.

# റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

# വിനോദ സഞ്ചാരം, വിനോദ പരിപാടികള്‍ ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍, മാളുകള്‍ അനുവദിക്കില്ല.
പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും.

# ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും രാവിലെ 9 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലാകും പ്രവര്‍ത്തനം.

# ടിപിആര്‍ നിരക്ക് എട്ട് ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.

# 8-20 ശതമാനം ടിപിആര്‍ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാം.

# ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

# ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണും ടി.പി.ആര്‍ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര്‍ നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

# ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനു താഴെ നില്‍ക്കുന്ന 147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇന്നത്തെ കണക്ക് അനുസരിച്ചുള്ളത്. 8നും 20നും ഇടയിലുള്ളത് 716 തദ്ദേശ ഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 146 തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളില്‍ ടിപിആര്‍ ഉള്ളത് 25 ഇടങ്ങളിലാണ്.

കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും. ലോക്ക്ഡൗണ്‍ ലഘൂകരിക്കുമ്പോള്‍ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാന്‍ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.