പുറമേരിയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തിയത് ഏറെ നേരത്തേ തെരച്ചിലിനൊടുവിൽ; പോസ്റ്റ്മോർട്ടം ഇന്ന്


നാദാപുരം: പതിവ് പോലെ ഹോട്ടലിലെ തന്റെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്ത് ഭാര്യ രൂപയെയും കുഞ്ഞിനേയും അന്വേഷിച്ചെങ്കിലും അവിടെയെങ്ങും കണ്ടെത്താനായില്ല. ഉടനെ തന്നെ സുജിത്ത് വിവരം സമീപ വാസികളെ അറിയിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വിപുലയമായ അന്വേഷണം ആരംഭിച്ചു.

ഒടുവിൽ പുറമേരിയിലെ കുളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ രൂപയുടെ മൃതദേഹം കണ്ടെത്തി. അൽപ്പം കഴിഞ്ഞപ്പോൾ മകന്‍ ആദിദേവിന്റെ മൃതദേഹവും കണ്ടെത്തി. വീടിന്റെ സമീപത്തെ കുളത്തിലാണ് മുപ്പത്താറുകാരിയായ രൂപയുടെയും ഏഴു വയസ്സുകാരൻ അധിദേവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നാട്ടുകാർ ചേർന്നാണ് മൃതദേഹങ്ങൾ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ തന്നെ മൃതശരീരം നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി പോസ്റ്റുമാർട്ടം നടത്തുമെന്ന് നാദാപുരം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.