കോവിഡ് വ്യാപനം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി; ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. അവലോകന യോഗത്തിന് ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും. ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും.

എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുന്നത്. 10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികള്‍ക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ജി സ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസും ഉണ്ടായിരിക്കും. ടീച്ചര്‍മാര്‍ ക്ലാസ് അറ്റന്റന്‍സ് നിര്‍ബന്ധമായും രേഖപ്പെടുത്തണം. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുമ്പ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

അധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടും അധ്യാപകര്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ജനുവരി 25 വരെ ഹൈസ്‌കൂളില്‍ 80 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ഹയര്‍സെക്കണ്ടറിയില്‍ 60.99 ശതമാനം പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 66.24 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.