കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പൊതുവിതരണകേന്ദ്രം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

വടകര താലൂക്കിലെ എടച്ചേരി പഞ്ചായത്തില്‍ തലായിയില്‍ അനുവദിച്ച പൊതുവിതരണകേന്ദ്രം സ്ഥിരമായി നടത്തുന്നതിന് താല്‍പര്യമുളള വടകര താലൂക്ക് പരിധിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സ്ഥിരതാമസമായിട്ടുളളതും പത്താംതരം പാസ്സായവരുമായ പട്ടികജാതി വിഭാഗക്കാരില്‍നിന്നും അപേക്ഷ കഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30 ന് വൈകീട്ട് മൂന്ന് മണിക്കകം കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2370655.

ഗസ്റ്റ് ലക്ചറര്‍ കരാര്‍ നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ഒഫ്താല്‍മോളജി വിഭാഗത്തില്‍ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ principal@govtmedicalcollegekozhikode.ac.in ലേക്ക് സെപ്തംബര്‍ 30ന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രായപരിധി 18നും 36നുമിടയില്‍. വിഭ്യാഭ്യാസയോഗ്യത: എംഎ ഇംഗ്ലീഷ്. വേതനം: മണിക്കുറിന് 200 രൂപ. വൈകിയെത്തുന്നതോ അപൂര്‍ണ്ണമായതോ ആയ രേഖകള്‍ പരിഗണിക്കില്ല. ഫോണ്‍ : 0495 2350200.

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

പരമ്പരാഗത രജിസ്ട്രേഡ് മത്സ്യബന്ധന യാനത്തിനും എഞ്ചിനും 10% പ്രീമിയം ഒടുക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടര്‍ ഓഫീസ്, ബേപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ലഭിക്കും. 2012 ജനുവരി ഒന്നിന് ശേഷം വാങ്ങിയ തോണിക്കും എഞ്ചിനുമാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ അപേക്ഷകള്‍ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസിലോ സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം. കടല്‍ ക്ഷോഭത്തിലും മറ്റും പെട്ട് യാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള യാനങ്ങള്‍ക്ക് മാത്രമേ ഭാവിയില്‍ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383780.

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ പന്നൂര്‍ നരിക്കുനി റോഡില്‍ പന്നൂര്‍ മുതല്‍ നരിക്കുനി അങ്ങാടി വരെ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. പന്നൂരില്‍ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പന്നൂര്‍ – കച്ചേരിമുക് – നരിക്കുനി റോഡ് വഴിയോ പന്നൂര്‍ – കാഞ്ഞിരമുക്ക് – നരിക്കുനി റോഡ് വഴിയോ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ- ടെണ്ടര്‍

ധര്‍മടം നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പിണറായി കൃഷിഭവനു കീഴിലെ ചേരിക്കല്‍ തോടിന്റെ തീര സംരക്ഷണത്തിനുമുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെയോ ജലവിഭവ വകുപ്പിന്റെയോ അംഗീകാരമുള്ളതും സി ക്ലാസ്സോ അതിനു മുകളിലോ ഗ്രേഡ് ഉള്ളതുമായ ലേലക്കാരില്‍നിന്ന് കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ- ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25. ഉച്ചക്ക് രണ്ടു മണി. വിശദവിവരങ്ങളും ടെണ്ടര്‍ ഫോമും www.etenders.kerala.gov.in ല്‍ ലഭിക്കും.

ഹിന്ദി ഡിപ്ലോമ കോഴ്‌സ് പ്രവേശനം

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ഹിന്ദി കോഴ്സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്സി അംഗീകരിച്ച കേരള ഗവ. പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റെഗുലര്‍ കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടുവും അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് 5 ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പ്രായപരിധി 17നും 35 നുമിടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 5 വര്‍ഷവും മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഇളവ് അനുവദിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനത്തീയതി സെപ്തംബര്‍ 30. കൂടുതല്‍ വിവരത്തിന് 04734296496, 8547126028 .

സപ്ലൈകോ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടര്‍ ‘ ചോട്ടു’ വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്‍പന തുടങ്ങിയതായി സി.എം.ഡി പി.എം അലി അസ്ഗര്‍ പാഷ അറിയിച്ചു.

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സപ്ലൈകോയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു സമീപത്തുള്ള എല്‍.പി.ജി ഔട്ട്‌ലെറ്റുകളില്‍നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകള്‍ അതത് ഡിപ്പോകളില്‍ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് ചെയ്യുന്നത്. ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകള്‍ വഴി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി ഡിപ്പോ മാനേജര്‍: 9447975243, ഐഒസി ബി.പി.എസ്.എസ് ഇന്‍ഡ്യന്‍ സെയില്‍സ് ഓഫീസര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും: സൂര്യാ (കൊച്ചി ആന്‍ഡ് ആലപ്പി സെയില്‍സ് ഓഫീസര്‍)-9447498252, മഞ്ജുഷ (തിരുവനന്തപുരം ഫീല്‍ഡ് ഓഫീസര്‍) – 9447498247, രാഹുല്‍ (കൊല്ലം ഫീല്‍ഡ് ഓഫീസര്‍)- 9447763641, സയ്യദ് മുഹമ്മദ് (കോട്ടയം, പത്തനംത്തിട്ട ഫീല്‍ഡ് ഓഫീസര്‍ )- 9447498254, ഡാല്‍ബിന്‍ (എറണാകുളം, ഇടുക്കി സെയില്‍സ് ഓഫീസര്‍) -9447498249, റോഷിനി (തൃശ്ശൂര്‍ ഫീല്‍ഡ് ഓഫീസര്‍)- 9447498248, ഗീതുമോള്‍ (പാലക്കാട്, മലപ്പുറം ഫീല്‍ഡ് ഓഫീസര്‍ )- 9447498251, റെജീന (കോഴിക്കോട് ഫീല്‍ഡ് ഓഫീസര്‍)- 9447498255, ശ്രീനാഥ് (കണ്ണൂര്‍, കാസര്‍കോഡ് ഫീല്‍ഡ് ഓഫീസര്‍)- 9446328889.

തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു

സര്‍ക്കാരിന്റെ നൂറുദിന പരിപടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് പദ്ധതി രണ്ടാംഘട്ടം പ്രകാരം ജില്ലയില്‍ മൂന്നു തീരമൈത്രി സീഫുഡ് റെസ്റ്റോറെന്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ വെള്ളയില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍മാരായ കെ റംലത്ത്, സൗഫിയ അനീഷ് എന്നിവരും ലിങ്ക് റോഡ് കടല്‍ രുചി സീഫുഡ് റെസ്റ്റോറെന്റിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍മാരായ വി.കെ മോഹന്‍ ദാസ്, ഉഷ ദേവി ടീച്ചര്‍ എന്നിവരും നിര്‍വഹിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പൊയില്‍കാവിലെ കെയര്‍ തീരമൈത്രി സീഫുഡ് റെസ്റ്റോറെന്റിന്റെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലും നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അഞ്ചുവനിതകള്‍ ചേര്‍ന്നാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതം അഞ്ചു ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിന്റെ ധനസഹായം നല്‍കിയത്. മൂന്നു ഗ്രൂപ്പുകള്‍ക്കായി 15 ലക്ഷം രൂപ സാഫ് ധനസഹായമായി നല്‍കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ചടങ്ങില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍, സാഫ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020-21 അധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന്് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് സെപ്തംബര്‍ 22 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കണം.
ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍- കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 3 കോടി രൂപവരെ മൈക്രോ ക്രഡിറ്റ് വായ്പ

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധിയോജന പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി.ഡി.എസിന് പരമാവധി മൂന്ന് കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും.

മറ്റു പിന്നോക്ക (ഒ.ബി.സി) വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ദേശീയ പിന്നോക്ക വിഭാഗ ധനകാര്യവികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കാനാവും. വായ്പ എടുക്കുന്ന അയല്‍ക്കൂട്ടങ്ങളിലും 60 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തിലും ഉള്‍പ്പെട്ടവരാകാം. ബാക്കിയുള്ള 40 ശതമാനം പേര്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാകാം. വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.

മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ വായ്പാ പദ്ധതി പ്രകാരം അയല്‍ക്കൂട്ടങ്ങളിലെ 75 ശതമാനം അംഗങ്ങള്‍ എങ്കിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ബാക്കിയുള്ള അംഗങ്ങള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാകാം. എന്നാല്‍ ആകെ 60 ശതമാനം അംഗങ്ങള്‍ മാത്രം മതന്യൂന പക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ ബാക്കിയുള്ള മുഴുവന്‍ അംഗങ്ങളും എസ്.സി, എസ്ടി, ഒബിസി അംഗപരിമിത വിഭാഗത്തില്‍പ്പെടുന്ന പക്ഷം അത്തരം ഗ്രൂപ്പുകള്‍ക്കും വായ്പ അനുവദിക്കാനാവും. വാര്‍ഷിക കുടുംബ വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗര പ്രദേശങ്ങള്‍ളില്‍ 1,20,000 രൂപ വരെയും ആയിരിക്കണം.

ശുചീകരണ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടങ്ങള്‍ക്ക് ദേശീയ സഫായി കര്‍മ്മചാരീസ് ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം വായ്പ അനുവദിക്കാനാവും. അംഗങ്ങള്‍ക്ക് മതം / ജാതി / കുടുംബ വാര്‍ഷിക വരുമാന പരിധി സംബന്ധിച്ച നിബന്ധനകള്‍ ഇല്ല. 50 ശതമാനം പേരെങ്കിലും ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. തൊഴിലുറപ്പ് പദ്ധതി, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന അയല്‍കൂട്ടങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും.

പദ്ധതി പ്രകാരം അയല്‍കൂട്ടത്തിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായും ജെ.എല്‍.ജി ഗ്രൂപ്പുകളായും അയല്‍കൂട്ടാടിസ്ഥാനത്തിലും അയല്‍കൂട്ടങ്ങള്‍ ചേര്‍ന്ന് സിഡിഎസ് അടിസ്ഥാനത്തിലും ഏതു സംരംഭങ്ങളും നടത്താം. മാലിന്യ സംസ്‌കരണ, ശുചീകരണ, ഹരിത സാങ്കേതികവിദ്യാ മേഖലയില്‍ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ ആരംഭിക്കാം.

മഹിളാ സമൃദ്ധി യോജന പ്രകാരമുള്ള വായ്പ 3 ശതമാനം നിരക്കിലും മൈക്രോ ക്രഡിറ്റ് വായ്പ 4 ശതമാനം നിരക്കിലുമാണ് സി.ഡി.എസുകള്‍ക്ക് അനുവദിക്കുന്നത്. സി.ഡി.എസ്സിന് 1 ശതമാനം നിരക്കില്‍ മാര്‍ജിന്‍ എടുത്ത ശേഷം യഥാക്രമം 4,5 ശതമാനം നിരക്കില്‍ ടി വായ്പ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളില്‍ 2021 ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കണം. അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി.ഡി.എസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഈ സാമ്പത്തിക വര്‍ഷം 230 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

മുറിനടക്കല്‍ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ മുറിനടക്കല്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചിറ്റടിത്തോടിനു കുറുകെ നാല് കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലം പരിസരത്ത് നടന്ന ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി.കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായി.
പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് മെംബര്‍ ദുല്‍ക്കിഫില്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍, തുറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, തുറയൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം രാമകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ദിപിന, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സിബിന്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബാലന്‍ എം.പി, അഷിദ നടുക്കാട്ടില്‍, എക്സി.എന്‍ജിനിയര്‍ പി.ബി ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ ഭവന നയം രൂപീകരിക്കും – മന്ത്രി കെ.രാജന്‍

കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും കോവൂര്‍ ഇരിങ്ങാടന്‍ പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോര്‍ഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയില്‍ പാവപ്പെട്ടവര്‍ക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കും. കേരളത്തില്‍ ഡിജിറ്റല്‍ സര്‍വ്വേ വേഗത്തില്‍ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താന്‍ കഴിയും. ഡിജിറ്റല്‍ സര്‍വേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്തിയിട്ടുണ്ട് . യുണീക്ക് തണ്ടപ്പേര്‍ സമ്പ്രദായം നടപ്പാകുന്നതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ ഭൂമിയുണ്ട് എന്നത് കണ്ടെത്താന്‍ എളുപ്പമാകും. ഇത് വിപ്ലവകരമായ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കുക. കുടിയേറ്റക്കാരും കയ്യേറ്റക്കാരും രണ്ടും വ്യത്യസ്തമാണ്. ഇത് രണ്ടും രണ്ടായി തന്നെയാണ് കാണുന്നത്. അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു. ഫയല്‍ അദാലത്ത് ഒക്ടോബര്‍ മാസത്തില്‍ നടക്കുന്നതോടെ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടന്ന ഫയലുകളില്‍ തീരുമാനമാകും. കേരളത്തിലെ വില്ലേജ് ഓഫീസുകള്‍ മുഴുവനായും ഡിജിറ്റലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടകരയില്‍ 28 കോടി രൂപ ചെലവില്‍ റവന്യു ടവര്‍ നിര്‍മിക്കുക വഴി സര്‍ക്കാരിന്റെ നിരവധി സേവനങ്ങള്‍ ഒറ്റ ക്കുടക്കീഴിലായി മാറും. പുതിയ കെട്ടിടങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു .

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മെഡിക്കല്‍ കോളജിനടുത്ത് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോവൂര്‍ – ഇരിങ്ങാടന്‍ പളളി റോഡിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കുന്ന പാര്‍പ്പിട പദ്ധതിക്കാണ് മന്ത്രി തറക്കല്ലിട്ടത്. നാല് കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.ഒരു വര്‍ഷം കൊണ്ട് ക്വാര്‍ട്ടേഴ്‌സ് പണി പൂര്‍ത്തിയാകും. ഫ്‌ളാറ്റുകള്‍ മിതമായ വാടകയില്‍ നിശ്ചിത കാലത്തേക്ക് ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരായ 151 വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ വാടകക്ക് താമസ സൗകര്യമുള്ള കെ.എസ്.എച്ച്.ബി വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന് സമീപത്താണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.

ചെലവൂര്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ചാമക്കാലയില്‍ സി.ജയദാസന്‍ 4 സെന്റ് ഭൂമി സൗജന്യമായി സര്‍ക്കാരിന് വിട്ടു നല്‍കിയതിന്റെ സമ്മതപത്രം ചടങ്ങില്‍ മന്ത്രി രാജന്‍ ഏറ്റുവാങ്ങി. നിലവില്‍ വാടക കെട്ടിടത്തിലാണ് ചെലവൂര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സി.ജയദാസന്റെ പ്രവൃത്തിയെ മന്ത്രി അഭിനന്ദിച്ചു.

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശം വഴി ആശംസയര്‍പ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, പിടിഎ റഹിം എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ ഡോ.അജിത, ഹൗസിംഗ് കമ്മീഷണര്‍ എന്‍.ദേവിദാസ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.