സമാനതകളില്ലാത്തൊരു സങ്കൽപമാണ് തെയ്യത്തിന്റേത്. മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നത് തന്നെ ഏറ്റവും പ്രധാനം. മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളി, ദേവതയെ പ്രീതിപ്പെടുത്തുന്നതിലൂടെ നാടിനു ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസമാണ് തെയ്യത്തിന്റെ അടിസ്ഥാനം.
അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടീ നാട്ടിൽ.
മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍, വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കരിവെള്ളൂർ മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയത്. ഇദ്ദേഹം തെയ്യങ്ങളുടെ തമ്പുരാന്‍ എന്നറിയപ്പെടുന്നു. തെയ്യങ്ങള്‍ക്കിടയിലെ സൗന്ദര്യപ്രതീകമായ മുച്ചിലോട്ട് ഭഗവതിയെ ആദ്യമായി കെട്ടിയാടിയത് മണക്കാടന്‍ ഗുരുക്കളായിരുന്നു.