നിറഞ്ഞ ഗ്യാലറി, തകർപ്പൻ സ്മാഷുകൾ, ബ്ലോക്കുകൾ, ജമ്പ് സർവ്വുകൾ; അഖില കേരള വോളിബോൾ ടൂർണമെന്റിന് ഓർക്കാട്ടേരിയിൽ ആവേശകരമായ തുടക്കം, ആദ്യ മത്സരത്തിൽ കേരള പോലീസിന് വിജയം


വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിന് തിങ്കളാഴിച്ച തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കൊണ്ട് തുടക്കമായ മത്സരത്തില്‍ ആദ്യദിനം പോലീസ് ടീമിന് വിജയം

വനിതാ വിഭാഗത്തിലെ ആദ്യ മത്സരത്തിലെ തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ കേരള പൊലീസ് നേടിയപ്പോള്‍ മൂന്നാമത്തെയും നാലാമത്തെയും സെറ്റ് ആവേശകരമായ പോരാട്ടത്തോടെ ഖേലോ ഇന്ത്യ നേടി. വാശിയേറിയ  അവസാന സെറ്റ് മത്സരത്തില്‍ കേരള പൊലീസ് വിജയം പിടിച്ചെടുത്തതോടെ മത്സരത്തില്‍ കേരള പൊലീസ് വിജയത്തിലേക്കെത്തുകയായിരുന്നു.

ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച മത്സരം കാണാന്‍ നിരവധിപേരാണ് എത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.

മെയ് 8 മുതല്‍ 14 വരെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കളിക്കാരടങ്ങുന്ന 6 പുരുഷ ടീമുകളും 4 വനിതാ ടീമുകളും മാറ്റുരക്കും.

പുരുഷ വിഭാഗത്തില്‍ ബിപിസിഎല്‍ കൊച്ചി, കെഎസ്ഇബി, തണ്ടര്‍ ബോള്‍ട്ട്, കൊച്ചിന്‍ കസ്റ്റംസ്, വനിതാ വിഭാഗത്തില്‍ കേരള പൊലീസ്, അല്‍ഫോന്‍സ കോളേജ് പാല, സെന്റ് ജോസഫ് പത്തനംതിട്ട, ഖേലോ ഇന്ത്യ പത്തനംതിട്ട തുടങ്ങിയ ടീമുകളും തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കും.

ഇന്റര്‍നാഷണലുകളായ ജെറോം വിനീത്, മുത്തു സ്വാമി, അജിത്ത് ലാല്‍, അഖിന്‍ജാസ്, രോഹിത്ത്, രാഹുല്‍, എറിന്‍ വര്‍ക്കി, ഇക്ബാല്‍, അന്‍സബ് അശ്വല്‍റായ് കാര്‍ത്തിക് നന്ദന, ആര്യ, അനുദേവി ശരണ്യ, അനഘ, അഭിരാമി, റോസ്‌മേരി ടൈറ്റസ് തുടങ്ങിയവരും വിവിധ ടീമുകള്‍ക്കായി അണിനിരക്കും.

പുരുഷ വിഭാഗത്തില്‍ മൂന്ന് ടീമുകള്‍ വീതം രണ്ടു പൂളുകളായി തിരിച്ചു ഓരോ പൂളില്‍ നിന്നുമുള്ള വിജയികള്‍ തമ്മിലാണ് ഫൈനല്‍ മത്സരം നടത്തുക. വനിതാ വിഭാഗത്തില്‍ റൌണ്ട് റോബിന്‍ രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വനിതാ ടീമുകളുടെ മത്സരം രാത്രി ഏഴിനും തുടര്‍ന്ന് പുരുഷ ടീമുകളുടെ മത്സരവും നടക്കും.

ആവേശം ചോരാതെ മത്സരം കാണുന്നതിനായി ഗാലറിയും കസേരയും അടക്കം 4000 പേര്‍ക്കുള്ള സൗകര്യം മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്. സീസണ്‍ ടിക്കറ്റിനു പുറമേ ഓരോ ദിവസത്തെയും മത്സരം കാണാനുള്ള ടിക്കറ്റുകളും സ്റ്റേഡിയത്തിനു അനുബന്ധമായുള്ള കൗണ്ടറില്‍ ലഭ്യമാകും.

സ്വാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാട്ടിലെ ആരോഗ്യ പരിപാലന രംഗത്തെ ഇടപെടലുകള്‍ ഊര്‍ജ്ജിതമാക്കുന്നതിനുമായി ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കാനാണ് സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്.