‘പുലരും വരെ ഉറങ്ങിയില്ല, ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു’; ദുബായില്‍ മരിച്ച ബാലുശ്ശേരി സ്വദേശിനിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ശബ്ദ സന്ദേശം (വീഡിയോ കാണാം)


കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബാലുശ്ശേരി സ്വദേശിനിയും വ്‌ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്തുവന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് റിഫ മെഹ്നു അടുപ്പമുള്ള ഒരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തായത്. ദുബായിൽ ഒപ്പം താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്.

റിഫയും ഭര്‍ത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. ഓഡിയോ സന്ദേശത്തില്‍ റിഫ പറയുന്നത് ഇങ്ങനെ- ”മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഇന്നലെ ബുര്‍ജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാന്‍ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാന്‍ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമില്‍ കിടന്നുറങ്ങുന്നത്.

ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്‌ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല”- എന്നാണ് റിഫ വോയ്‌സ് മെസേജില്‍ പറയുന്നത്.

റിഫ മെഹ്നു

റിഫയെ കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പുവരെ റിഫ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാനത്തെ പോസ്റ്റ്. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്.

റിഫയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. മകന് ചുംബനം നല്‍കിയ ശേഷമാണ് സംസാരം അവസാനിപ്പിച്ചത്.

റിഫ മരിക്കാന്‍ ഇടയാക്കിയ കാരണം എന്തെന്നാണ് വീട്ടുകാരും ബന്ധുക്കളും അന്വേഷിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു റിഫയുടേയും മെഹ്നുവിന്റേയും വിവാഹം. ഒന്നര വയസുള്ള മകനെ വീട്ടുകാരെ ഏല്‍പ്പിച്ചാണ് റിഫ ജോലി തേടി ദുബായില്‍ എത്തിയത്.

വീഡിയോ കാണാം: