അഞ്ച്മാസം ഗർഭിണിയായിരിക്കെ നാദാപുരം സ്വദേശിനിയുടെ ദുരൂഹ മരണം; കുറ്റ്യാടി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്


കുറ്റ്യാടി: ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ്  കുറ്റ്യാടി ദേവർ കോവിലിൽ സ്വദേശിയായ ഭർത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും ഭര്‍തൃമാതാവ് നഫീസയെയുമാണ്  നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. പട്ടർകുളങ്ങര സഹോദരിയുടെ വീട്ടിൽ നിന്നുമായിരുന്നു അറസ്റ്റ്.

ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ അഞ്ച് മാസം ഗർഭിണിയായ അസ്മിനയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും ആരോപണങ്ങളുമെല്ലാം ഉണ്ടായി. ഭർതൃവീട്ടിൽ വെച്ചുള്ള അസ്മിനയുടെ മരണത്തിൽ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഇന്നലെ ദേവർ കോവിലിൽ നടന്നബഹുജന കൺവെൻഷനിലും ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അസ്മിന മരണപ്പെട്ടതെന്ന പരാതി ശക്തമായതിനെത്തുടർന്ന് അസ്മിനയ്ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തില്‍ ആക്‌ഷൻ കമ്മിറ്റിയും രൂപവല്‍ക്കരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു.