ഇനി സഞ്ചാരികള്‍ ഒഴുകിയെത്തും; പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. 3.13 കോടി കൂപയുടെ ടൂറിസം വികസന പദ്ധതിയാണ് പെരുവണ്ണാമൂഴിയില്‍ ജില്ലാ ടൂറിസം കൗണ്‍സില്‍ മുഖേന നടപ്പാക്കിയത്.

മുതുകാട്, കരിയാത്തുംപാറ, കക്കയം എന്നിവയുമായി ബന്ധപെട്ട് പെരുവണ്ണാമൂഴി ടൂറിസത്തിന് വലിയ പ്രധാന്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ കഫീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, റൗണ്ട് എബൗട്ട്, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു പദ്ധതിയുടെ നിര്‍വഹണച്ചുമതല.

പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് ചുമതല എം.എല്‍.എ ചെയര്‍മാനും ജില്ലാ കളക്ടര്‍ സെക്രട്ടറിയും ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കാണ്. എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെമ്പര്‍മാരായ ഇ.എം.ശ്രീജിത്ത്, സി.കെ.ശശി ബിന്ദുവത്സന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, എക്‌സി. എഞ്ചിനീയര്‍ ജയരാജന്‍ കനിയേരി, കേരള ടൂറിസം വകുപ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി.മനോജ്, ഡി.ടി.പി.സി അംഗം എസ്.കെ.സജീഷ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ടി.നിഖില്‍ ദാമ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കോഴിക്കോട് നാന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടുകളുമുണ്ടായിരുന്നു.