പാരസെറ്റമോൾ ഇനി പൊള്ളും! രാജ്യത്ത് പാരസെറ്റമോൾ  ഉൾപ്പെടെ എണ്ണൂറിലധികം അവശ്യ മരുന്നുകളുടെ വില കൂട്ടി


ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള എണ്ണൂറിലധികം അവശ്യ മരുന്നുകളുടെ വില കൂടും. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരുന്നതെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി (എൻ.പി.പി.എ) അറിയിച്ചു. ഓരോ മരുന്നിനും 10.7 ശതമാനം വിലയാണ് വർധിപ്പിക്കുന്നത്.

പനി, അലർജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളർച്ച എന്നിവയ്ക്ക് നൽകുന്ന അസിത്രോമൈസിൻ സിപ്രോഫ്ലോക്സാസിൻ, ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങിയ മരുന്നുകൾ വില വർധിപ്പിക്കുന്ന മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് (ഡബ്ല്യു.പി.ഐ) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം . ‌

രണ്ട് വർഷമായി മരുന്നുകൾക്ക് അനിയന്ത്രിതമായ വില കയറ്റമാണുണ്ടായത് . മരുന്ന് സംയുക്തങ്ങൾക്ക് 15 ശതമാനം മുതൽ 130 ശതമാനം വരെ വില കൂടി . പാരസെറ്റമോളിന്റെ വില 130 ശതമാനം ഉയർന്നു . പെട്ടന്നുണ്ടായ വിലക്കയറ്റത്തിന് പിന്നിൽ രാജ്യത്തെ മരുന്നുൽപ്പാദന ലോബിയാണെന്നാണ് ആരോപണം . ഷെഡ്യൂൾഡ് മരുന്നുകൾക്ക് ഡ്രഗ്പ്രൈസ് കൺട്രോളറാണ് എല്ലാ വർഷവും വില നിർണയിക്കുന്നത്.

തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ മരുന്നു വില കൂടി വർധിപ്പിക്കുന്നത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ്.