‘അവളുമാർക്കൊപ്പം’ സൗഹൃദം പങ്കുവെച്ച് പഠിക്കാൻ ‘അവന്മാരും’ എത്തുന്നു, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പരസ്പരം മനസിലാക്കിയാണ് പഠിക്കേണ്ടത്; കൊയിലാണ്ടി ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് സ്കൂളായി ഉയര്‍ത്തിയ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എം.എല്‍.എ


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ മിക്‌സഡാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എം.എല്‍.എ കാനത്തില്‍ ജമീല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പരസ്പരം മനസിലാക്കിയാണ് പഠിക്കേണ്ടതെന്ന് കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘കുട്ടികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും പാടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പരസ്പരം മനസിലാക്കി, പരസ്പരം ബഹുമാനിച്ചുകൊണ്ടാണ് പഠിക്കേണ്ടത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തിയാല്‍ അവര്‍ തങ്ങളില്‍ നിന്ന് വ്യത്യസ്തരാണെന്ന് ഇരുകൂട്ടരും കരുതും. അതുണ്ടാവാന്‍ പാടില്ല.’ -എം.എല്‍.എ പറഞ്ഞു.

ദീര്‍ഘകാലമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഗേള്‍സ് സ്‌കൂളിനെ മിക്‌സഡ് സ്‌കൂളാക്കി ഉയര്‍ത്തിയത് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനമാണ്. തീരുമാനമെടുത്ത വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രി വി.ശിവന്‍കുട്ടിയെയും അഭിനന്ദിക്കുന്നതായും കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കിയ വിവരം പങ്കുവച്ചുകൊണ്ട് നേരത്തേ എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. “ചരിത്രം വഴിമാറുക തന്നെയാണ്. കൊയിലാണ്ടി ഗവർമെൻ്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ഇനി “അവളുമാർക്കൊപ്പം ” സൗഹൃദം പങ്കുവെച്ച് പഠിക്കാൻ “അവന്മാർ” കൂടിയെത്തുന്നു.” എന്നാണ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിനെ മിക്‌സഡ് സ്‌കൂളാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ദീര്‍ഘനാളായി ജനങ്ങളും ഗവ.ഗേള്‍സിലെ അധ്യാപകരും അധ്യാപക രക്ഷാകര്‍തൃ കൂട്ടായ്മയും അധ്യാപക സംഘടനകളും പ്രദേശവാസികളും ഉന്നയിച്ചു വരുന്ന കാര്യമായിരുന്നു ഈ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിക്കുക എന്നത്. ലിംഗവിവേചനങ്ങള്‍ക്ക് സ്ഥാനമില്ലാതാവുകയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നത് സമൂഹം കൂടി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

1961 ല്‍ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പന്തലായനി എലിമന്ററി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂള്‍ ആ വര്‍ഷം തന്നെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നത്. പിന്നീട് 1997 ല്‍ +1 ബാച്ച് ആരംഭിച്ചു. ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആയി മാറി. പ്ലസ്ടുവിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. ഇപ്പോള്‍ യു.പി.വിഭാഗത്തില്‍ 508 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1026 ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 574 ഉം ഉള്‍പ്പെടെ ആകെ 2108 വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനം നടത്തി വരുന്നു.

സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പേ പി.ടി.എ സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. 2022 ജൂണില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവണമെന്നാവശ്യപ്പെട്ട് എം.എല്‍.എയടക്കമുള്ളവരെ പി.ടി.എ സമീപിച്ചിരുന്നു. പി.ടി.എയുടെ തീരുമാനത്തെ എം.എല്‍.എ ശക്തമായി പിന്തുണയ്ക്കുകയും അതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു.

പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചതിനാല്‍ സ്‌കൂളിനടുത്ത് താമസിച്ചു വന്നിരുന്ന ആണ്‍കുട്ടികള്‍ക്ക് വരെ ദൂരെയുള്ള മറ്റ് സ്‌കൂളുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. സഹോദരങ്ങള്‍ ഇരു സ്‌കൂളിലേക്കായി മാറി പഠിക്കേണ്ടി വന്നിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴ്വഴക്കമാണ് ഉത്തരവിലൂടെ ഇപ്പോള്‍ മാറ്റിയെഴുതപ്പെടുന്നത്. കൊയിലാണ്ടിയില്‍ ഇതോടെ എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാവുകയാണ്. ഗവ.ബോയ്സ് സ്‌കൂള്‍ നേരെത്തെ തന്നെ മിക്സഡ് ആയിക്കഴിഞ്ഞിരുന്നു. വേര്‍തിരിഞ്ഞു പഠിച്ചിരുന്ന ഒരു തലമുറയുടെ മക്കള്‍ക്ക് ലിംഗവിവേചനമില്ലാതെ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കുവെച്ച് ഇനി പഠിക്കാം.