കെ-റെയില്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്; തിരുവനന്തപുരത്തെത്താന്‍ 2 മണിക്കൂര്‍ 40 മിനുട്ട് മാത്രം


കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുതന്നെയായിരിക്കും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും പണിയുക.

ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍പാതയാണ്. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വരെയാണ് ഭൂഗര്‍ഭപാത കടന്നുപോവുക. ഭൂനിരപ്പില്‍നിന്ന് 30 മുതല്‍ 40 മീറ്റര്‍ താഴ്ചയിലാണ് പാത നിര്‍മ്മിക്കുക. ജില്ലയില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കുന്നത്.

നഗരമധ്യത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ സമുച്ചയം നിര്‍മ്മിക്കുക. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും പ്രധാന സ്ഥലങ്ങളിലേക്ക് ലാസ്റ്റ്മൈല്‍ കണക്റ്റിവിറ്റിയുമൊരുക്കും. സ്റ്റേഷനില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗിനൊപ്പം വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. കോഴിക്കോട് ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമായാല്‍ അതുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും സ്റ്റേഷനിലൊരുക്കും. ജില്ലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുതിയ ബിസിനസ് അവസരങ്ങളും വ്യാവസായിക സംരംഭങ്ങളും രൂപപ്പെടാന്‍ സഹായകമാകും.

നിലവില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്താന്‍ എട്ട് മണിക്കൂറിന് മുകളില്‍ സമയം യാത്ര ചെയ്യണം. സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത് 2 മണിക്കൂര്‍ 40 മിനുട്ടായി ചുരുങ്ങും. 19 മിനുട്ടില്‍ തിരൂരും, 39 മിനുട്ടില്‍ കണ്ണൂരിലുമെത്താം. കോഴിക്കോട് നിന്ന് 65 മിനുട്ടു കൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താം. തൃശ്ശൂരിലേക്ക് 44 മിനുട്ടും എറണാകുളത്തേക്ക് ഒരു മണിക്കൂര്‍ 16 മിനുട്ടും സഞ്ചരിച്ചാല്‍ മതി. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി മാര്‍ച്ച് അഞ്ചിന് കോഴിക്കോട്

തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജില്ലയില്‍ വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരും കെ-റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗം- ജനസമക്ഷം സില്‍വര്‍ ലൈന്‍ നാളെ (മാര്‍ച്ച് അഞ്ച്) ഉച്ച കഴിഞ്ഞ് 3.30ന് കോഴിക്കോട് സമുദ്ര ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

പൊതുമരമാത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും.

വിവിധ തുറകളിലുള്ള വികസന തത്പരര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ചടങ്ങില്‍ കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പദ്ധതി അവതരണം നടത്തും. ചീഫ് ജനറല്‍ മാനേജര്‍ പി. ജയകുമാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.ജെ. ജോസഫ് നന്ദിയും പറയും.