മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം; അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവനും 45,000 രൂപയും കളവുപോയതായി പരാതി


ഒഞ്ചിയം: മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. മുക്കാളി ദേശീയപാതയോടുചേര്‍ന്ന ‘ശ്രീഹരി’യില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ അലമാരയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ സ്വര്‍ണാഭരണവും 45,000 രൂപയും കളവുപോയി.

ദിവസങ്ങള്‍ക്കുമുമ്പാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബെംഗളൂരുവില്‍ മകളുടെ താമസസ്ഥലത്ത് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അടുത്തബന്ധുക്കള്‍ വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് തുറന്നനിലയില്‍ കണ്ടത്. ഉടനെ വിവരം ചോമ്പാലപോലീസിനെ അറിയിച്ചു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടത് അറിയുന്നത്. പിന്‍വാതിലും അലമാരയും പൊളിച്ചാണ് മോഷണം നടത്തിയത്.

ചോമ്പാല സി.ഐ ശിവന്‍ ചോടോത്ത്, എസ്.ഐ രജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. അടുത്തുള്ള സി.സി.ടി.വി.യില്‍ മോഷണശ്രമം പതിഞ്ഞിട്ടുണ്ട്.