‘നിന്റെ ഉപ്പാനെ ഞാന്‍ അകത്താക്കും, എന്റെ ഭര്‍ത്താവ് എസ്.ഐയാണ്’; പേരാമ്പ്ര എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് അധ്യാപികയുടെ വ്യാജ പരാതി


പേരാമ്പ്ര: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവിനെതിരെ വ്യാജ പീഡന പരാതി നല്‍കി അധ്യാപിക. പേരാമ്പ്ര എയ്ഡഡ് സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചെന്നാണ് അധ്യാപിക ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയത്.

എന്റെ ഭര്‍ത്താവ് പോലീസാണെന്നും നിന്റെ ഉപ്പാനെ ഞാന്‍ അകത്താകുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ചൈല്‍ഡ് വെല്‍വെയര്‍ കമ്മിറ്റി സംഭവം ആവര്‍ത്തിക്കരുതെന്ന് സ്‌കൂളിനും അധ്യാപികയ്ക്കും താക്കീത് നല്‍കി.

നാലു തവണയാണ് പെണ്‍കുട്ടിയില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. മൊഴിയെടുത്ത കാര്യം വീട്ടിലോ പിതാവിനോടോ പറയരുതെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥിയ്ക്ക് വീട്ടില്‍ നിന്ന് മാനസികമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുണ്ടെന്ന് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളാണ് അധ്യാപികയോട് പറഞ്ഞതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.