ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും, കേന്ദ്രത്തിനു സമര്‍പ്പിച്ച ഭേദഗതിയില്‍ തീരുമാനമാകുംവരെ പിഴയില്ലെന്ന് ഗതാഗതമന്ത്രി


തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇളവ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്‌ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കില്‍ കേരളം മുന്നിലാണ്. ശരാശരി 161 അപകടങ്ങള്‍. പ്രതിദിനം ശരാശരി 12 മരണം എന്നിങ്ങനെ ഉണ്ടാകുന്നുണ്ട്. വാഹനങ്ങള്‍ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണം.

നൈറ്റ് വിഷന്‍ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോള്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്. ജൂണ്‍ രണ്ടിന് 242746 റോഡ് നിയമലംഘനം പിടിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അഴിമതി ഉണ്ടെങ്കില്‍ അത് പ്രതിപക്ഷം തെളിയിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.