അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് ആക്രമിച്ച് തകര്‍ത്തു; കോഴിക്കോട് കല്ലായില്‍ ആറ് പേര്‍ക്കെതിരെ കേസ്


കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായിലാണ് സംഭവം. കട്ടയാട്ട്പറമ്പിലെ മസ്ജിദ് നൂറാനിയ പള്ളി സെക്രട്ടറി ജംഷി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കല്ലായി സ്വദേശി യഹിയയുടെ വീടാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. വീടിന്റെ മുന്‍ഭാഗത്തെ പടികള്‍, മുകള്‍ഭാഗത്തെ ഷീറ്റുകള്‍, ചുറ്റുമതില്‍ എന്നിവ സംഘം നശിപ്പിച്ചു. യഹിയയുടെ ഭാര്യ ആയിഷാബി മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു ആക്രമണം. വീട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തന്റെ വീട് നില്‍ക്കുന്ന നാലര സെന്റ് ഭൂമിയോട് ചേര്‍ന്ന് നിര്‍മ്മിച്ച പള്ളിയുടെ ശുചിമുറിയിലെ എക്‌സോസ്റ്റ് ഫാന്‍ തന്റെ വീടിന് അഭിമുഖമായി സ്ഥാപിച്ചത് ചോദ്യം ചെയ്ത് യഹിയ കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു. കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ ശുചിമുറിനിര്‍മാണം കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി. തുടര്‍ന്ന് ശുചിമുറി പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ ഉത്തരവിടുകയും ചെയ്തു.

ഇതോടെയാണ് പളളിക്കമ്മറ്റി അംഗങ്ങള്‍ക്ക് തന്നോട് പക തുടങ്ങിയതെന്ന് യഹിയ പറയുന്നു. ആക്രമണത്തില്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പളളി കമ്മറ്റിയിലെ ചിലര്‍ തനിക്കും കുടുംബത്തിനുമെതിരെ നോട്ടീസ് അടിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുകയാണെന്നും യഹിയ പറയുന്നു. അതേസമയം പള്ളിയുടെ മതിലിനോട് ചേര്‍ന്ന് യഹിയ അനധികൃത നിര്‍മ്മാണം നടത്തിയെന്നാണ് പള്ളികമ്മറ്റി സെക്രട്ടറിയുടെ വാദം.

അക്രമം നടത്തിയത് ആരാണെന്ന് അറിയില്ലെന്നും അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിട്ടും കുടുംബം തയാറാകുന്നില്ലെന്നും പള്ളികമ്മറ്റി സെക്രട്ടറി ജംഷി പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പന്നിയങ്കര സി.ഐ പ്രതികരിച്ചു.