നാദാപുരം പുറമേരിയിൽ ആൾത്താമസമില്ലാത്ത പറമ്പിൽ അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകൾ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി


നാദാപുരം: നാദാപുരം മേഖലയിൽ ഭീതി പരത്തി വീണ്ടും ബോംബുകൾ. പുറമേരി പഞ്ചായത്തിലെ വിലാതപുരത്താണ് ആൾത്താമസമില്ലാത്ത പറമ്പിൽ ബുധനാഴ്ച്ച രാവിലെ രണ്ട് പൈപ്പ് ബോംബുകളും ഒരു സ്റ്റീൽ ബോംബും കണ്ടെത്തിയത്. വിലാതപുരം റേഷൻ കടയ്ക്ക് സമീപം കിഴക്കയിൽ മീത്തൽ വാട്ടർ ടാങ്കിന് സമീപം വടകര സ്വദേശിയുടെ കിഴക്കയിൽ പറമ്പിലാണ് ബോംബുകള്‍ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പിലെ കയ്യാലപൊത്തിൽ പി.വി.സി പൈപ്പിനുള്ളിലാണ് മൂന്ന് ബോംബുകൾ സൂക്ഷിച്ചത്.

രാവിലെ പതിനൊന്നരയോടെ പറമ്പിലെത്തിയ പ്രദേശവാസികളാണ് പി.വി.സി പൈപ്പ് കാണുന്നത്. തുടർന്ന് നാദാപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം എസ്.ഐ ആർ.എൻ.പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. രണ്ട് ഭാഗവും സ്റ്റോപ്പറോട് കൂടിയ അര മീറ്റർ നീളമുള്ള പൈപ്പില്‍ അറക്കപ്പൊടി നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. തുടർന്ന് ബോംബ് സ്ക്വാഡ് അധികൃതർ ബോംബുകൾ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിലെത്തിച്ചു.

നാദാപുരം ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി ചേലക്കാട് ക്വാറിയിലെത്തി ബോംബുകൾ പരിശോധിച്ചു. അത്യുഗ്ര സ്ഫോടന ശേഷിയാണ് മൂന്ന് ബോംബുകൾക്കും. നിർവീര്യമാക്കിയ ബോംബുകൾ ഉഗ്ര സ്ഫോടന ശേഷിയിൽ പൊട്ടിത്തെറിച്ചു. സ്ഫോടന ശേഷി കിലോ മീറ്ററുകൾ ദൂരെ വരെ മുഴങ്ങിക്കേട്ടു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.