‘പെണ്‍കുട്ടികള്‍ പാലക്കാട്ടെത്തിയത് കാമുകനെ കാണാന്‍, കോഴിക്കോട് വച്ച് ബംഗാളി യുവാക്കളില്‍ നിന്ന് പണം വാങ്ങി’; വെള്ളിമാട്കുന്ന് നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ എ.സി.പി സുദര്‍ശന്‍


കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് വച്ച് ബംഗാളി യുവാക്കളില്‍ നിന്ന് പണം കടം വാങ്ങിയാണ് ഇവര്‍ പാലക്കാട്ടെത്തിയത്. ബസ് കണ്ടക്ടറുടെ ഫോണില്‍ നിന്ന് കാമുകനെ വിളിച്ച് പണം ഗൂഗിള്‍ പേ ചെയ്യിച്ചെന്നും മെഡിക്കല്‍ കോളേജ് എ.സി.പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാണാതായ പെണ്‍കുട്ടികളില്‍ രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും മാണ്ഡ്യയില്‍ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവരെ ഇന്ന് മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നും കണ്ടെത്തി. എടക്കരയിലെത്തിയ പെണ്‍കുട്ടികള്‍ നാട്ടുകാരില്‍നിന്ന് ഫോണ്‍ വാങ്ങി അജ്മല്‍ എന്നു പേരുള്ള ഒരാളുടെ കാമുകനെ വിളിച്ചിരുന്നു. ഇയാളില്‍നിന്നാണ് കുട്ടികള്‍ എടക്കരയിലെത്തിയ വിവരം ലഭിക്കുന്നതും പൊലീസ് സ്ഥലത്തെത്തി ഇവരെ പിടിക്കുന്നതും.

പാലക്കാട് സ്വദേശിയായ അജ്മല്‍ ചിക്കന്‍പോക്സ് പിടിച്ച് വീട്ടില്‍ കിടക്കുകയാണ്. ഇയാളില്‍നിന്നാണ് കുട്ടികളുടെ യാത്രയെക്കുറിച്ചടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നതെന്ന് എ.സി.പി സുദര്‍ശന്‍ പറഞ്ഞു.

ഗോവയിലേക്ക് കാമുകനെ കൂട്ടി പോകാനായിരുന്നു പദ്ധതി. അപ്പോഴാണ് കാമുകന് ചിക്കൻപോക്‌സ് പിടിക്കുന്നത്. നാലുപേരായി പോകാനായിരുന്നു ആലോചിച്ചിരുന്നത്. കൈയിൽ കാര്യമായി പണമൊന്നുമുണ്ടായിരുന്നില്ല.

ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ട ഇവർ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി. സ്റ്റാൻഡിൽനിന്ന് കണ്ടുമുട്ടിയ ബംഗാൾ സ്വദേശികളായ രണ്ടു യുവാക്കളിൽനിന്ന് 500 രൂപ കടംവാങ്ങി. എന്നിട്ട് അവരുടെ ഫോൺ തന്നെ വാങ്ങി കാമുകനെ വിളിച്ചു. തുടർന്ന് ഇയാൾ 500 രൂപ ബംഗാളി യുവാവിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്തുകൊടുത്തു.

തുടർന്ന് ആറുപേരും പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി. എന്നാൽ, പാലക്കാട്ടെത്താൻ ആറുപേർക്ക് 750 രൂപ വേണ്ടിയിരുന്നു. കൈയിലുള്ള പണം തികയാത്തതിനാൽ ബസ് കണ്ടക്ടറുടെ ഫോൺ വാങ്ങിച്ച് വീണ്ടും കാമുകനെ വിളിച്ചു. തുടർന്ന് കാമുകൻ കണ്ടക്ടറുടെ അക്കൗണ്ടിലേക്ക് 2,000 രൂപ ഗൂഗിൾ പേ ചെയ്തുകൊടുത്തു. കണ്ടക്ടർ ടിക്കറ്റ് തുകയെടുത്ത് ബാക്കി ഇവർക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു.

കെ.എസ്.ആർ.ടി.സിയിൽനിന്ന് ബാക്കി ലഭിച്ച 1,250 രൂപയും നേരത്തെ ബംഗാൾ സ്വദേശിയിൽനിന്നു വാങ്ങിയ 500 രൂപയുമായിരുന്നു ഇവരുടെ കൈയിലുണ്ടായിരുന്നത്. ഇതുമായാണ് ഇവർ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത്. അവിടെനിന്ന് ഭക്ഷണം കഴിച്ച് രാത്രി ബംഗളൂരുവിലേക്ക് ട്രെയിൻ കയറി. എന്നാൽ, ടിക്കറ്റ് എടുക്കാതിരുന്നതുകൊണ്ട് ടി.ടി.ഇ ഇവരെ പിടിച്ചു. രാത്രി പന്ത്രണ്ടരയ്ക്ക് ഇവരെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ടി.ടി.ഇ ഇറക്കി വിട്ടു.

കോയമ്പത്തൂരിൽനിന്ന് ഒന്നേമുക്കാലിനുള്ള ട്രെയിനിന് സംഘം വീണ്ടും ബംഗളൂരുവിലേക്ക് കയറി. അതും ടിക്കറ്റെടുക്കാതെയായിരുന്നു. തുടർന്ന് രാവിലെ ഏഴുമണിക്കാണ് ബംഗളൂരു വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലിറങ്ങിയത്.

അവിടെ വച്ചാണ് നേരത്തെ പൊലീസ് പിടിച്ച രണ്ടു യുവാക്കളെ ഇവർ കാണുന്നത്. ഗോവയിലേക്ക് പുറപ്പെട്ടതാണെന്നും കൈയിലുണ്ടായിരുന്ന പൈസ മോഷണം പോയെന്നും ബാഗെല്ലാം കളഞ്ഞുപോയെന്നും ഇവർ പറഞ്ഞു. താമസിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു. തുടർന്നാണ് ഇവർ കുട്ടികൾക്ക് റൂമെടുത്തു കൊടുക്കുന്നത്.

എന്നാൽ റൂമെടുക്കുമ്പോൾ ഇവർക്ക് ഐഡന്റിറ്റി കാർഡൊന്നുമില്ലാത്തതിനാൽ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് കമ്മീഷണറും അവിടത്തെ മലയാളി അസോസിയേഷനുകളുമെല്ലാം ഇടപെട്ടാണ് കുട്ടികളെ കണ്ടെത്താൻ പൊലീസിനു പറ്റിയത്.

ഈ സമയത്ത് കുട്ടികളെല്ലാം പ്രത്യേക മാനസികാവസ്ഥയിലായതിനാൽ എല്ലാവരും അക്രമാസക്തരായിരുന്നു. പിന്നാലെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ രണ്ടുപേരെ പിടിക്കാനായി. നാലുപേർ ഓടിരക്ഷപ്പെടുകയും ചെയ്തു. പിന്നാലെ പിടിയിലായവരിൽ ഒരാളും ഓടിപ്പോയി. അങ്ങനെയാണ് കുട്ടി ഒറ്റപ്പെട്ടുപോയത്. പിന്നീട് മറ്റാരുടെയോ സഹായത്തോടെയാണ് കുട്ടി മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ബസ് കയറുന്നത്. ബസ് കയറിയ വിവരം ലഭിച്ചാണ് പൊലീസ് മാണ്ഡ്യയിൽവച്ച് ഇന്നലെ രാത്രി രണ്ടുമണിക്ക് കുട്ടിയെ പിടിച്ചത്. ബാക്കിയുള്ളവരെ കാമുകനിൽനിന്ന് ലഭിച്ച വിവരപ്രകാരം ഇന്ന് എടക്കരയിൽനിന്നും പിടികൂടി.