നൊച്ചാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എട്ടുവയസ്സുകാരന്‍ ആദിദേവിനെ സന്ദര്‍ശിച്ച് വി.ഫാം കര്‍ഷക സംഘടന


പേരാമ്പ്ര: കാട്ടുപന്നി അക്രമണത്തില്‍ ഗുരുതര പരിക്കേറ്റ എട്ടുവയസ്സുകാരനായ നൊച്ചാട് സ്വദേശി ആദിദേവിനെ വി.ഫാം കര്‍ഷക സംഘടന ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഡിസംബര്‍ 29 നാണ് ആദിദേവിന് പരിക്കേറ്റത്.

മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും 20 കി.മീറ്ററിലധികം ദൂരമുള്ള നൊച്ചാട് പഞ്ചയത്തിലെ രാരോത്ത് മുക്കില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിയില്‍ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന പറമ്പിലേക്ക് കാട്ടുപന്നി ഓടി കയറുകയും ആദിദേവിനെ തേറ്റ കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും സര്‍ജറി കഴിഞ്ഞ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. രാമല്ലൂര്‍ എല്‍.പി സ്‌ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിദേവിന്റെ മാതാപിതാക്കള്‍ കേരള പോലീസില്‍ ജോലി ചെയ്തു വരികയാണ്.

അടുത്ത ദിവസം മേപ്പയ്യൂര്‍ സ്വദേശി റോബിനും പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന കുരുന്നുകളെ ആക്രമിക്കാതിരിക്കാന്‍ കാട്ടുപന്നിയെ വീടിനുള്ളില്‍ നിന്നും തുരത്തിയോടിക്കുന്നതിനിടയിലാണ് പത്തുവയസ്സുകാരന്‍ റോബിന് പരിക്കേറ്റത്. റോബിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഒന്നര വയസ്സുകാരായ കുരുന്നുകളെ രക്ഷിക്കാനായത്.

വര്‍ദ്ധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളില്‍ നിന്നും ജീനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം. കാട്ടുപന്നികളെ കേന്ദ്ര സര്‍ക്കാര്‍ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്നും, ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാന സര്‍ക്കാറും, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ പ്രദേശത്തുള്ളവര്‍ക്ക് അനുമതി നല്‍കണമെന്നും വിഫാം സംഘടന ആവശ്യപ്പെട്ടു. വി.ഫാം ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ , അഡ്വ: സുമിന്‍ എസ്. നെടുങ്ങാടന്‍, ജി ജൊ വട്ടോത്ത്, രാജു പൈകയില്‍, ബാബു പുതുപ്പറമ്പില്‍, സണ്ണി കൊമ്മറ്റം എന്നിവരാണ് ആദിദേവിനെ സന്ദര്‍ശിച്ചത്.