നാദാപുരം കക്കട്ടില്‍ കഫക്കെട്ടിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പതിനൊന്നുകാരന്‍ മരിച്ചു; കുത്തിവെപ്പിനെ തുടര്‍ന്നെന്ന് ആരോപണം


നാദാപുരം: കക്കട്ടില്‍ കഫക്കെട്ടിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പതിനൊന്നുകാരന്‍ മരിച്ചു. പടിക്കല്‍ക്കണ്ടി രജീഷിന്റെയും ലിഗിന്യയുടെയും മകന്‍ തേജ് ദേവ് ആണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ കുത്തിവെപ്പിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് ആരോപണം.

വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച തേജ് ദേവ്. കുട്ടിക്ക് കഫക്കെട്ട് അനുഭവപ്പെട്ടതിനാല്‍ തിങ്കളാഴ്ചയാണ് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്റെയടുത്ത് ചികിത്സ തേടിയത്.

ഇവിടെ നിന്ന് കുത്തിവെപ്പ് നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സാവിന്‍ ദേവ് സഹോദരനാണ്. തേജ് ദേവിന്റെ മരണത്തില്‍ അനുശോചിച്ച് വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

ആശുപത്രിയില്‍ നിന്ന് ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. ദേഹം നീല നിറമാവുകയും ചെയ്തു. ഉടന്‍ കുട്ടിയെ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

ഇഞ്ചെക്ഷന്‍ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധു രാജന്‍ പറഞ്ഞു. ടെസ്റ്റ് ഡോസ് നല്‍കിയപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും അതുകൊണ്ടാണ് മരുന്ന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ നാദാപുരം പൊലീസ് കേസ് എടുത്തു.