ചാവട്ട് പാടശേഖരം വീണ്ടും കതിരണിയുമൊ? എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പാടശേഖര സമിതി



മേപ്പയ്യൂര്‍:
മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂരിലെ ചാവട്ട പാടശേഖരം അടുത്തവര്‍ഷമെങ്കിലും കതിരണിയുമെന്ന പ്രതീക്ഷയിലാണ് ചാവട്ട് പാടശേഖരി സമിതി. സര്‍ക്കാറിന് പാടശേഖര സമിതി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി സംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കൃഷി ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഏതാണ്ട് 50 ഏക്കര്‍ കൃഷിനിലമാണിത്. ഭാഗികമായി മാത്രമാണ് കൃഷി ചെയ്യുന്നത്. പൂര്‍ണ്ണമായും കൃഷിക്ക് ഉപയോഗിക്കണമെങ്കില്‍ പാടശേഖരത്തിലെ പുത്തലത്ത് താഴ-കോലാറ്റ താഴ തോട് പുര്‍ണ്ണമായും സജ്ജമാക്കണം. ഇതിനുവേണ്ടിയാണ് ചാവട്ട് പാടശേഖരസമിതി സര്‍ക്കാറിനെ സമീപിച്ചത്.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. പല വയലുകളും, നികത്തുമ്പോള്‍, ബാക്കി കിടക്കുന്ന പാടശേഖരം നിലനിര്‍ത്താന്‍ കഠിന പ്രയത്‌നം അനിവാര്യമാണെന്നും കഴിയുന്നത്രസഹായം ചെയ്യുവാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ഡിവിഷന്‍ മെമ്പര്‍ കൂടിയായ വൈസ് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസക്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് മെമ്പര്‍ കെ.കെ. നിഷിത, വാര്‍ഡുമെമ്പര്‍ മിനി അശോകന്‍, പാടശേഖരസമതി പ്രസിഡണ്ട് പി.കുഞ്ഞിക്കേളപ്പന്‍, സെക്രട്ടറി വി.കുഞ്ഞിരാമന്‍ കിടാവ്, വാര്‍ഡ് വികസനസമതി കണ്‍വീനര്‍ കെ.എം.ബാലന്‍, അംഗങ്ങളായ കെ.ഷൈനു, ബി.ടി. സുധീഷ് കുമാര്‍, കെ.എം പ്രമീഷ്, കാരയാട്ട് നിവേദ് എന്നിവര്‍ സംബന്ധിച്ചു.

നേരത്തെ കൊഴുക്കല്ലൂര്‍ അഗ്രി.ക്കള്‍ച്ചര്‍ വെല്‍ഫയര്‍ സൊസൈറ്റി പാടശേഖരത്തില്‍ കൃഷിയിറക്കി കൊഴുക്കല്ലൂര്‍ ബ്രാന്‍ഡ് അരി ഉല്‍പ്പാദിപ്പിച്ചു വിതരണം നടത്തിയിരുന്നു.